ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ വാക്‌സിനേഷൻ പൂർത്തീകരിച്ച ആറുപേരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എവൈ.4 സ്ഥിരീകരിച്ചു. ഡൽഹി ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ ഡീസീസ് കൺട്രോളിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ പുതിയ വകഭേദം കണ്ടെത്തിയത്. സെപ്റ്റംബറിലാണ് ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണികണ്ടെത്താനുള്ള പരിശോധനയ്ക്കയച്ചതെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ബി.എസ്. സത്യ പറഞ്ഞു.
ആദ്യമായാണ് സംസ്ഥാനത്ത് കോവിഡിന്റെ ഈവകഭേദം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറ് പേരും വാക്‌സിനേഷൻ പൂർത്തീകരിച്ചിരുന്നെന്നും നിലവിൽ ചികിത്സ നേടി സുഖം പ്രാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.ഈ ആറു പേരുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമ്പർക്കം പുലർത്തിയിട്ടുള്ള അമ്പതോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നും ഇവർ ആരോഗ്യവാന്മാരാണെന്നും അധികൃതർ അറിയിച്ചു. എവൈ.4 എന്ന പുതിയ വകഭേദം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇത് മൂലം ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രത സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും ഇൻഡോറിലെ മഹാത്മഗാന്ധി മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി മേധാവി ഡോ. അനിത മുത്ത പറഞ്ഞു.



