കോഴിക്കോട്: ചന്ദന മുട്ടികൾ കടത്തവെ മൂന്നു പേരെ വനംവകുപ്പ് അധികൃതർ പിടികൂടി. വാഴയൂർ ആക്കോട് കോണോത്ത് അബ്ദുള്ള(67), പാഴൂർ ചിറ്റാരിപിലാക്കിൽ കള്ളിവളപ്പിൽ അബ്ദുറഹിമാൻ(35), മാവൂർ തെങ്ങിലക്കടവ് കണ്ണിപറമ്പ് തറയിൽ ബഷീർ(43) എന്നിവരാണ് മാവൂരിൽ വെച്ച് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്. 50 കിലോഗ്രാം വരുന്ന ചന്ദനമുട്ടികളും ചന്ദനക്കടത്തിനു ഉപയോഗിച്ച ജീപ്പ്, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും വനപാലകർ പിടിച്ചെടുത്തിട്ടുണ്ട്. വയനാട് നിരവിൽപുഴ ഭാഗത്ത് ഒളിപ്പിച്ചു വെച്ച നിലയിലാണ് ജീപ്പ് കണ്ടെടുത്തത്.
സ്വകാര്യ ഭൂമിയിൽ നിന്നും വനപ്രദേശത്തുനിന്നും ചന്ദനമരം മുറിച്ചു കടത്തുന്ന സംഘത്തിലെ മൂന്നുപേരാണ് പിടിയിലായതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. അന്വേഷണം നടത്തിയാൽ മാത്രമെ ഇവർ മുൻപ് നടത്തിയ ചന്ദന കവർച്ചകളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഓഫീസർമാരായ ടി ബിനീഷ് കുമാർ, പി ജിതേഷ്, എ. പ്രസന്ന കുമാർ, ബി കെ പ്രവീൺ കുമാർ, എം വിബീഷ്, ആർആർടി അംഗങ്ങളായ ഷബീർ, കരീം മുക്കം എന്നിവരടങ്ങിയ സംഘമാണ് ചന്ദന കവർച്ച സംഘത്തെ പിടികൂടിയത്. പിടിയിലായവരെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും



