കൊച്ചി: കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് പരിശോധിക്കുന്നതെന്ന് എക്സൈസ് അഡിഷണൽ കമ്മിഷണർ അബ്ദുൾ റാഷി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് മന്ത്രിക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ ഒരു കിലോയിലേറ എംഡിഎഎഎ പിടികൂടിയിട്ടും പ്രതികൾക്കെതിരെ എക്സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വെച്ച കേസ് മാത്രമാണ്. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് എക്സൈസിന്റെ രണ്ടാം എഫ്ഐആറിലുള്ളത്. ഇത് പുറത്ത് വന്നതോടെയാണ് അട്ടിമറി ശ്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായത്.
അതിനിടെ പ്രതികൾക്കൊപ്പം പിടികൂടി വിട്ടയച്ച യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കസ്റ്റംസ്, എക്സൈസ് സംയുക്ത പരിശോധനയ്ക്ക് മുൻപായിരുന്നു സംഭവം. കഴിഞ്‍ ദിവസം പരിശോധനയിൽ കണ്ടെത്തിയ മാൻ കൊമ്പും അപ്രത്യക്ഷമായിരുന്നു.



