ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. റെയ്ഡ് നടത്താനും വ്യാജ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുമായി പതിനഞ്ച് രാഷ്ട്രീയ നേതാക്കളുടെ പട്ടിക ഡല്‍ഹി പൊലീസ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ക്ക് പ്രധാനമന്ത്രി കൈമാറിയതായാണ് സിസോദിയയുടെ ആരോപണം.
അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ് പട്ടികയിലുള്ള നേതാക്കളെ ഇല്ലാതാക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പട്ടികയിലുള്ള പലരും എഎപി നേതാക്കളാണ്. വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. പറഞ്ഞപ്രകാരം ചെയ്തിരിക്കുമെന്നാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന നല്‍കിയിരിക്കുന്ന ഉറപ്പ്. അസ്താന മോദിയുടെ ബ്രഹ്‌മാസ്ത്രമാണെന്നും സിസോദിയ ആരോപിച്ചു.
എഎപിയുടേത് സത്യത്തിന്റെയും വിശ്വസ്തതയുടേയും രാഷ്ട്രീയമാണ്. നിങ്ങള്‍ക്ക് സിബിഐയെയും ഇ.ഡിയെയും അയയ്ക്കാം. തങ്ങളതിനെ സ്വാഗതം ചെയ്യുന്നതായും സിസോദിയ കൂട്ടിച്ചേര്‍ത്തു.




