ന്യൂഡൽഹി : നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി വിധി പറയാൻ മാറ്റി. 15/07/21 വ്യാഴാഴ്ച കേസിൽ വിശദമായ വാദം പൂർത്തിയായതോടെയാണ് വിധി പറയാൻ മാറ്റിയത്. അടുത്ത ആഴ്ച വിധി പ്രസ്താവമുണ്ടാകുമെന്നാണ് സൂചന.
വാദം ആരംഭിച്ചതു മുതൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു കോടതി ഉന്നയിച്ചത്. കേസ് പിൻവലിക്കുന്നതിൽ സർക്കാരിനുള്ള താത്പര്യം എന്താണെന്നും കോടതി ആരാഞ്ഞു. സുപ്രധാന കേസ് ആയതിനാലാണ് വിശദമായി വാദം കേട്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
മന്ത്രി വി ശിവൻകുട്ടിയുൾപ്പെടെ പ്രതികളായ കേസ് പിൻവലിക്കാനനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ രാവിലെ മുതലാണ് വാദം ആരംഭിച്ചത്. നിയമസഭയ്ക്ക് അകത്തു നടന്നത് സർക്കാരിനെതിരായ കേവലം ഒരു പ്രതിഷേധമാണെന്നായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്. നിയമസഭയുടെ അധികാരം സംരക്ഷിക്കണം, നിയമസഭയിലെ അംഗങ്ങൾക്ക് അവരുടെ പരിരക്ഷ ഉറപ്പുവരുത്തണമെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ നിയമസഭയ്ക്ക് അകത്ത് ഏത് രീതിയിലും പ്രതിഷേധിക്കാൻ കഴിയുമോയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. തോക്കുമായെത്തിയാലും സഭയ്ക്ക് പരമാധികാരമെന്ന് പറയാമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.