ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയ മാര്‍ഗരേഖ സിബിഎസ്ഇ 10 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും. ഇതിനായി കേന്ദ്ര ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ 13 അംഗ സമിതിയെ രൂപീകരിച്ചു. കേന്ദ്ര ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനാണ് സമിതി രൂപീകരിച്ചത്. മൂല്യ നിര്‍ണയവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കളും വിലയിരുത്തി അന്തിമമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് അറിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് മൂല്യ നിര്‍ണയം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി ശനിയാഴ്ച സിബിഎസ്ഇക്ക് നോട്ടിസ് അയച്ചിരുന്നു. ഈ മൂല്യനിര്‍ണയ രീതി 12-ാം ക്ലാസിന് നടത്തരുതെന്നാവശ്യപെട്ട് വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയെയും സമീപിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ എല്ലാ ആശങ്കകളും പരിഗണിച്ച് മൂല്യനിർണയം നടത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്.