ന്യൂഡൽഹി: ദേശീയ പശുശാസ്ത്ര പരീക്ഷ റദ്ദാക്കി. കേന്ദ്ര മൃഗപരിപാലന മന്ത്രാലയത്തിന്റെ ഭാഗമായുള്ള രാഷ്ട്രീയ കാമധേനു ആയോഗിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റികള്‍ മുഖേനയായിരുന്നു പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. പരീക്ഷയുടെ സിലബസിനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്.
അസാധാരണമായ നടപടിയിലൂടെ രാജ്യത്തെ യൂണിവേഴ്‌സിറ്റികളില്‍ പരമാവധി പേരെ ദേശീയ പശുശാസ്ത്ര പരീക്ഷ എഴുതിക്കാന്‍ യുജിസി നിര്‍ദ്ദേശിച്ചിരുന്നു. യുജിസി നിര്‍ദ്ദേശം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരെ കത്തിലൂടെ ആണ് അറിയിച്ചത്. അഞ്ച് ലക്ഷം പേരോളം പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പരീക്ഷക്കു വേണ്ടി യുജിസി പ്രസിദ്ധീകരിച്ച സിലബസ് വലിയ വിവാദം രാജ്യത്ത് ഉണ്ടാക്കി.
ശാസ്ത്രത്തെ വെല്ലുവിളിക്കുന്നതും നോക്കുകുത്തിയാക്കുന്നതുമായിരുന്നു സിലബസ് എന്ന ആരോപണമാണ് ഉയര്‍ന്നത്. ഭൂകമ്പം ഉണ്ടാവാന്‍ കാരണം ഗോവധമാണ്, പശുവിന്റെ പാലിന് മഞ്ഞനിറത്തിന് കാരണം സ്വര്‍ണത്തിന്റെ അംശം അടങ്ങിയതാണ്, റേഡിയേഷനില്‍ നിന്ന് പശുചാണകം സംരക്ഷണം നല്‍കും. ഇങ്ങനെ ആയിരുന്നു സിലബസിന്റെ ഉള്ളടക്കം.
ഫെബ്രുവരി 25 നാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. അപേക്ഷകരില്‍ 15 ശതമാനവും വിദേശ ഇന്ത്യക്കാരായിരുന്നു. പരിക്ഷയുമായി ബന്ധപ്പെട്ട വിമര്‍ശനം ശാസ്ത്ര ലോകം ശക്തമാക്കിയ സാഹചര്യത്തിലാണ് പിന്മാറാനുള്ള കേന്ദ്രസര്‍ക്കാര്‍ തിരുമാനം. ദേശീയ പശുശാസ്ത്ര പരീക്ഷ റദ്ദാക്കാന്‍ യുജിസിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.



