മുംബൈ: ജനുവരി 15ന് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ പല ഇടങ്ങളിലും ജനാധിപത്യം വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പഞ്ചായത്ത് സീറ്റുകള്‍ക്കായി ലേലം വിളിച്ചത് സംബന്ധിച്ച പരാതികളും വീഡിയോകളും ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.
പൂനെ ജില്ലയിലെ ഖേദ് താലൂക്കിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളായ മോയി, കുറുലി, കുഡെ ബുദ്രുക് എന്നിവിടങ്ങളിലെ എല്ലാ പഞ്ചായത്ത് അംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മൂന്ന് ഗ്രാമപഞ്ചായത്തുകളിലും ഗ്രാമീണര്‍ ”സമവായ സ്ഥാനാര്‍ത്ഥികള്‍” ക്കായി പ്രവര്‍ത്തിച്ചതായി സമ്മതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന നടപടിയാണ് ഇവിടെ നടന്നിരിക്കുന്നത്. ഉദാഹരണത്തിന്, മോയി ഗ്രാമത്തില്‍, എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ കിരണ്‍ ഗാവെര്‍ പറയുന്നത്, അദ്ദേഹം ജയിച്ചത് മറ്റൊരാളുടെ പണം ഇറക്കിയിട്ടാണെന്നാണ്. എന്നാല്‍ ആരാണ് പണം നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഈ സംഭവത്തെ പിന്‍താങ്ങുന്ന മറ്റ് കണക്കുകള്‍ ഇങ്ങനെയാണ്.
പൂനെ ജില്ലയിലെ 746 ഗ്രാമപഞ്ചായത്തുകളില്‍ 81 സീറ്റിലും ഒരു സ്ഥാനാര്‍ത്ഥി മാത്രമേയുള്ളൂ. നന്ദൂര്‍ബാറില്‍ 87 ഗ്രാമപഞ്ചായത്തുകളില്‍ 22 എണ്ണത്തില്‍ എതിരില്ലാതെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ബീഡ് ജില്ലയില്‍ 129 ഗ്രാമപഞ്ചായത്തുകളില്‍ 18 ലും വിജയികളെ തീരുമാനിച്ചു.കോലാപ്പൂരിലെ 433 ഗ്രാമപഞ്ചായത്തുകളില്‍ 47 ഇടത്ത് എതിരാളികളില്ല. ലത്തൂരില്‍ 401 ഗ്രാമപഞ്ചായത്തുകളില്‍ 25 എണ്ണത്തില്‍ സമാന അവസ്ഥയാണുള്ളത്. അതേസമയം ഇത്തരം ലേല സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നടപടി എടുക്കാന്‍ പരിമിതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കൂടുതല്‍ പണം ഇറക്കുന്നയാളുടെ സ്ഥാനാര്‍ത്തിയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുക. ഇവിടെ ലേലം വിളിക്കുന്ന ആള്‍ സ്വയം സ്ഥാനാര്‍ത്ഥിയാവുന്നില്ല. പകരം ബന്ധുക്കളെ ആരെയെങ്കിലുമാണ് ആ സ്ഥാനത്ത് കൊണ്ടുവരിക. രണ്ടാമത്തെ പ്രശ്‌നം ഇത്തരം ലേലം വിളികള്‍ തെളിയിക്കാന്‍ രേഖ ഇല്ലെന്നതാണ്. വാക്കിന്റെ ബലത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നത്. ഇത്തരം കേസ് നിയമത്തിന് മു്ന്നിലെത്തുമ്പോള്‍ ജയം സാധ്യത കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി.



