കൊല്ലം: സിനിമാ സ്റ്റൈലിൽ വടിവാൾ വീശി കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് കൊല്ലത്ത് പിടിയില്‍.
14-1-2021വ്യാഴാഴ്ച രാവിലെ ചടയമംഗലത്തുനിന്ന് മോഷ്‌ടിച്ച കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. എറണാകുളം മുതല്‍ കന്യാകുമാരിവരെ നിരവധി കേസുകളുള്ള മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതാവാണ് വിനീത്.
ആലപ്പുഴ എടത്വ സ്വദേശിയാണ് വിനീത്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മോഷണം തൊഴിലാക്കിയ വിനീത് ഷിന്‍സിയെ വിവാഹംചെയ്‌ത ശേഷം മോഷ്ടിക്കാൻ കൂടെ കൂട്ടുകയായിരുന്നു. പുന്നമടക്കാരിയാണ് ഷിന്‍സി.
വിനീത് ജുവനൈല്‍ ഹോമില്‍ രണ്ടുവര്‍ഷത്തോളം ശിക്ഷയനുഭവിച്ചിട്ടുണ്ട്. പല തവണ വിനീത് തടവുചാടി രക്ഷപ്പെട്ടിട്ടുണ്ട്. 2020 ഡിസംബറിൽ വിനീത്, മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍നിന്ന് വിനീതും മിഷേലും രക്ഷപ്പെട്ടു.
20 കവര്‍ച്ചകളാണ് വിവിധ സ്ഥലങ്ങളില്‍ നടത്തിയത്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മിഷേലിനെ 11-1-2021 തിങ്കളാഴ്ച രാവിലെ 9.30ന് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
പിറ്റേന്ന് പുലര്‍ച്ചെ 1.30ന് ചെങ്ങന്നൂരില്‍നിന്ന് കൊല്ലത്തേക്ക് യാത്രചെയ്യുകയായിരുന്ന വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാര്‍, ബൈക്കിലെത്തിയ വിനീത് തടഞ്ഞു. തുടര്‍ന്ന് കാറില്‍കയറി വടിവാള്‍ കഴുത്തില്‍വച്ച് സ്വര്‍ണമാല, മോതിരം, മൊബൈല്‍, ക്യാമറ എന്നിവ തട്ടിയെടുത്തു. ശേഷം ശ്രീപതിയെ ഇറക്കിവിട്ട് കാറുമായി കടന്നു. പിന്നീട് കൊല്ലം ചിന്നക്കടയില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. തുടർന്നാണ് വ്യാഴാഴ്ച മോഷ്‌ടിച്ച കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചടയമംഗലത്തുനിന്ന് പോലീസ് പിടികൂടിയത്.



