ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ രണ്ട് മണ്ണിടിച്ചിലുകളിൽ 11 പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പശ്ചിമ ജാവ പ്രവിശ്യയിലെ സുമേദാങ് ജില്ലയിലെ സിഹാൻജുവാങ് ഗ്രാമത്തിൽ രണ്ടാമത്തെ മണ്ണിടിച്ചിൽ ഉണ്ടായതായി ഞായറാഴ്ച(10/01/21) രാവിലെ അധികൃതർ അറിയിച്ചു. ശനിയാഴ്ച(09/01/21) പകൽ നടന്ന ആദ്യത്തെ ദുരന്തത്തെത്തുടർന്ന് രക്ഷാപ്രവർത്തകർ ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കവെയാണ് രണ്ടാമത്തെ മണ്ണിടിച്ചിൽ ഉണ്ടായതെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജൻസി വക്താവ് രാധിത്യ ജതി പറഞ്ഞു. രക്ഷാപ്രവർത്തകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്.
മേഖലയിൽ ശനിയാഴ്ച രാത്രിയോടെ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്.
അടുത്ത കാലത്തെ ഉയർന്ന വേലിയേറ്റവും മഴക്കാല ദുരന്തങ്ങളുമാണ് ഇന്തോനേഷ്യയുടെ പല ഭാഗങ്ങളിലും ഇത്തവണ റിപ്പോർട് ചെയ്യപ്പെട്ടത്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും വ്യാപകമായ വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. 17,000 ദ്വീപുകളുടെ ശൃംഖലയായ രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ പർവതപ്രദേശങ്ങളിലും നദികൾക്ക് സമീപമുള്ള സമതലങ്ങളിലുമാണ് കഴിയുന്നത്.



