റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം, സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസിന് യൂത്ത് കോൺഗ്രസ് മുന്നറിപ്പ്

January 4, 2021 - 12:52 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന കൂടുതല്‍ നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. കെ.പി.സി.സിയ്ക്ക് 20 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടാണ് പ്രമേയം പാസാക്കിയത്.

മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്വന്തം നിലയക്ക് മത്സരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും യൂത്ത് കോണ്‍ഗ്രസ് നല്‍കുന്നുണ്ട്.

പത്ത് ശതമാനം സീറ്റുകള്‍ മാത്രമേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കാവൂ എന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

നാല് തവണ തുടര്‍ച്ചയായി മത്സരിച്ചവരെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കരുത്. എല്ലാ ജില്ലകളിലും പുതുമുഖങ്ങളായ യുവാക്കള്‍ക്ക് അവസരം നല്‍കണം. പതിവായി തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥികളെ മാറ്റണമെന്നും പ്രമേയത്തില്‍ പറയുന്നു.

ജനറല്‍ സീറ്റുകളിലും പട്ടിക ജാതിക്കാരെ മത്സരിപ്പിക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം.

ബി.ജെ.പിയുടെ ഒ. രാജഗോപാല്‍ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച നേമം മണ്ഡലം പിടിച്ചെടുക്കുന്ന കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

സ്ഥിരം അഭിനേതാക്കളെ വെച്ചുള്ള നാടകമെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

മുതിര്‍ന്ന നേതാക്കള്‍ക്ക് 10 ശതമാനം സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും സാമുദായിക നേതാക്കന്മാരുടെ ലിസ്റ്റ് പരിഗണിക്കരുതെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

50 വയസ്സില്‍ താഴെയുള്ളവരെ ബ്ലോക്ക് പ്രസിഡന്റുമാരാക്കണമെന്നും ജനപിന്തുണയുള്ള രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെയെങ്കിലും ജില്ലകളില്‍ സ്ഥാനാര്‍ത്ഥികളാക്കണമെന്നും ആവശ്യപ്പെട്ടു.

പാലക്കാട് മലമ്പുഴയില്‍ വെച്ച് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപിലാണ് പ്രമേയം പാസാക്കിയത്. ക്യാംപില്‍ കെ.പി.സി.സിക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു വിവിധ നേതാക്കള്‍ ഉന്നയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന് കാരണവും ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് അവസരം കൊടുത്ത സ്ഥലങ്ങളില്‍ മികച്ച വിജയമുണ്ടായതായും ക്യാംപ് വിലയിരുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *