സുല്‍ത്താന്‍ബത്തേരി : സി പി എം പ്രവർത്തകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.സി.പി.എം. ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എ.കെ. ജിതൂഷ് (40) ആണ് മരിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു ജിതൂഷ്. 21-12-2020 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
എല്‍.ഡി.എഫിന്റെ ബത്തേരി നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്നു. എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി, ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബത്തേരി നഗരസഭയില്‍ പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടി പ്രചരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മരിക്കുന്ന അന്നു രാത്രി എട്ടുവരെ സത്യപ്രതിജ്ഞാ ചടങ്ങിനും ആഹ്ളാദ പ്രകടനത്തിനുമുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു ഇദ്ദേഹം. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിച്ചവരെയും വാര്‍ഡുതല നേതാക്കളെയും മരിക്കുന്നതിന് മുമ്പ് രാത്രി ഫോണില്‍ വിളിച്ചു പ്രവര്‍ത്തകരുമായി എത്തണമെന്ന് പറഞ്ഞിരുന്നു.
വലിയ സൗഹൃദ വലയം ഉണ്ടായിരുന്ന ജിതൂഷിന്റെ മരണമറിഞ്ഞ് കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളും നേതാക്കളും വീട്ടിലേക്കെത്തി. വടക്കനാടുള്ള തറവാട്ട് വീട്ടിലാണ് സംസ്കാര ചടങ്ങുകള്‍ നടത്തിയത്. നൂല്‍പുഴ പഞ്ചായത്തിലേക്ക് മത്സരിച്ച പിതാവ് എ കെ കുമാരന്റെ തോല്‍വി ജിതൂഷിനെ ഏറെ വേദനിപ്പിച്ചിരുന്നു. അമ്മ: സരള. ഭാര്യ: ദീപ (വ്യാപാരി സഹകരണസംഘം ജീവനക്കാരി). മക്കള്‍: ഭരത് കൃഷ്ണ, എട്ടുമാസം പ്രായമുള്ള മകള്‍.



