കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. നാലാം തവണയാണ് ഇ.ഡി രവീന്ദ്രന് നോട്ടീസ് നൽകുന്നത്. സി എം രവീന്ദ്രനോട് 17/12/20 വ്യാഴാഴ്ച ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ ഇ.ഡി നടപടിക്കെതിരെ രവീന്ദ്രന് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് നീക്കങ്ങള്‍ തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. താൻ രോഗബാധിതനാണെന്ന് രവീന്ദ്രന് ഹർജിയിൽ ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും ചോദ്യം ചെയ്യല്‍ വേളയില്‍ അഭിഭാഷകനെ അനുവദിക്കണമെന്നും രവീന്ദ്രൻ അഭ്യർത്ഥിച്ചു.
‘കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരമുള്ള നടപടികള്‍ സ്റ്റേ ചെയ്യണം. ഇ.ഡി തുടര്‍ച്ചയായി നോട്ടിസ് അയച്ച് ബുദ്ധിമുട്ടിക്കുകയാണ്. തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.’
സി.എം രവീന്ദ്രൻ ഹർജിയിൽപറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും താന്‍ പ്രതിയല്ലെന്നും രവീന്ദ്രന് പറഞ്ഞിട്ടുണ്ട്.



