ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ഞായറാഴ്ച(13/12/2020) പതിനെട്ടാം ദിവസത്തിലേക്ക് കടന്നു . ജയ്പ്പൂര്‍ ദേശീയപതായിലൂടെയും ആഗ്ര എക്‌സ് പ്രസ് പാതയിലൂടെയും കര്‍ഷകരുടെ രണ്ടാംഘട്ട ഡല്‍ഹി ചലോ മാര്‍ച്ച് ഞായറാഴ്ച ആരംഭിച്ചു. രാജസ്ഥാനിലെ സാഹ്ജന്‍പ്പൂരില്‍ നിന്ന് രാവിലെ 11 മണിക്കാണ് ജയ്പ്പൂര്‍ ദേശീയപാതയിലെ റാലി ആരംഭിച്ചത്. ട്രാക്ടറുകളും കന്നുകാലികളുമായി രാജസ്ഥാനിലേയും ഹരിയാനയിലേയും ഉത്തര്‍പ്രദേശിലേയും കര്‍ഷകരാണ് രാജ്യതലസ്ഥാനത്തേക്ക് എത്തുന്നത്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് ആദ്യഘട്ടത്തില്‍ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. എന്നാല്‍, 17 ദിവസം പിന്നിട്ടിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തതോടെ പ്രക്ഷോഭം രാജ്യവ്യാപകമാക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വളര്‍ത്തു മൃഗങ്ങളുമായി രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലിയിലേക്ക് നീങ്ങുകയാണ്. പശുക്കളും കാളകളും ഉള്‍പ്പെടെ നൂറുകണക്കിന് കന്നുകാലികളെയും തെളിച്ച് കര്‍ഷകര്‍ മാര്‍ച്ച് ചെയ്യുന്നത്.
സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികള്‍ക്ക് പുറമെ ജയ്പൂര്‍ആഗ്ര പാതകളില്‍ കൂടി കര്‍ഷകര്‍ എത്തുന്നതോടെ ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രധാനപാതകളിലൂടെയുള്ള ഗതാഗതവും സ്തംഭിക്കും. ചരക്കുനീക്കം പൂര്‍ണമായി തടസ്സപ്പെടും. കാര്‍ഷിക സംഘടനകളും മോദി സര്‍ക്കാരും തമ്മിലുള്ള പലതവണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധത്തിന്റെ പുതിയ തരംഗം. രണ്ടാഴ്ചയിലേറെയായി പതിനായിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള പ്രധാന ഹൈവേകള്‍ തടയുകയാാണ്.




