ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവത്തകന്‍ സിദ്ദീഖ് കാപ്പനെതിരെയുള്ള കേസ് സുപ്രിം കോടതി 14-12-2020 ലേക്ക് മാറ്റിവച്ചു. 2020 ഡിസംബര്‍ രണ്ടിന് സുപ്രിംകോടതി കേസ് പരിഗണിച്ചപ്പോള്‍ കെയുഡബ്ല്യുജെ നല്‍കിയ സത്യവാങ്മൂലം പഠിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ അന്ന് കേസ് 11-12-2020 ലേക്ക് നീട്ടിയിരുന്നു. തുടർന്നാണ് വീണ്ടും 14-ാം തിയതിയിലേക്ക് മാറ്റിയത്
ഹത്രാസ് പീഡനകേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ യുപി സര്‍ക്കാർ അറസ്റ്റ് ചെയ്ത സിദ്ദീഖ് കാപ്പന്റെ ജയില്‍വാസം രണ്ടു മാസം പിന്നിട്ടിരിക്കുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ മോചനം സാധ്യമാകുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ സുപ്രിം കോടതി തയ്യാറായിട്ടില്ല.
സിദ്ദീഖ് കാപ്പന് ജാമ്യം തേടി ആദ്യം സുപ്രിം കോടതിയെ സമീപിച്ചപ്പോള്‍ അലഹബാദ് ഹൈക്കോടതിയില്‍ പോകാനാണ് ആദ്യം ആവശ്യപ്പെട്ടത്. അലഹബാദ് ഹൈക്കോടതിയുടെ നിഷേധാത്മക സമീപനത്തെ തുടര്‍ന്ന് ഒരു മാസത്തിനു ശേഷം വീണ്ടും സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ പല പ്രാവശ്യങ്ങളിലായി കേസ് നീട്ടിവെക്കുകയായിരുന്നു.




