കൊച്ചി: സ്വർണക്കടത്തിലെ ഇടപെടലിന് പുറമേ ഡോളർക്കടത്ത് കേസിലും എം. ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേർത്തു. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ ശിവശങ്കറിനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഡോളർ കടത്തിയിട്ടുണ്ടെന്ന് മൊഴി നൽകിയിട്ടുണ്ട്. നാലു തവണ ഡോളർ കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി. പണം വിദേശത്ത് നിക്ഷേപിക്കാൻ ആണെന്ന് ബോധ്യപ്പെടുത്തി ശിവശങ്കറിൻ്റെ അറിവോടെയാണ് ഡോളർ കടത്തുകയായിരുന്നു എന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
കസ്റ്റംസിന് ലഭിച്ച വിവരം അനുസരിച്ച് ഇന്ത്യൻ കറൻസി ഡോളറാക്കി മാറ്റാൻ ശിവശങ്കറിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഡോളർക്കടത്തിൽ തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കർ പറയുന്നത്. സ്വപ്നയുടെ മൊഴികൾ ശിവശങ്കർ നിഷേധിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെയുള്ള കസ്റ്റംസിന്റെ രണ്ടാമത്തെ കേസാണ് ഇത്.
സ്വർണക്കടത്ത് കേസിൽ 23ആം പ്രതിയാണ് ശിവശങ്കർ.



