ന്യൂ ഡൽഹി: മർച്ചന്റ് ഷിപ്പിംഗ് ബിൽ – 2020 ന്റെ കരട്, പൊതു ജനാഭിപ്രായം തേടാനായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയം പുറത്തിറക്കി. മർച്ചന്റ് ഷിപ്പിംഗ് ആക്റ്റ്-1958, കോസ്റ്റിംഗ് വെസൽസ് ആക്റ്റ്-1838 എന്നിവ റദ്ദാക്കി, പകരമായി പുതിയ നിയമം കൊണ്ടുവരികയാണ് ലക്‌ഷ്യം.
മറ്റ് വികസിത രാജ്യങ്ങൾ സ്വീകരിച്ച മികച്ച രീതികൾ ഉൾപ്പെടുത്തി, ഇന്ത്യൻ കപ്പൽ വ്യവസായത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് 2020 ലെ മർച്ചന്റ് ഷിപ്പിംഗ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. കപ്പലുകളുടെ സുരക്ഷ, യാത്രികരുടെയും ജീവനക്കാരുടെയും സുരക്ഷ, സമുദ്ര മലിനീകരണം തടയുക, സമുദ്ര വ്യവഹാരങ്ങളിൽ നഷ്ടപരിഹാരം നൽകൽ, അന്താരാഷ്ട്ര കൺവെൻഷനുകൾ പ്രകാരമുള്ള ഇന്ത്യയുടെ ബാധ്യതകൾ നിറവേറ്റുക എന്നീ കാര്യങ്ങൾ ഉറപ്പാക്കുന്നതിന് മതിയായ വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിൽ നിയമമാകുന്നതോടെ ഇന്ത്യൻ കപ്പലുകൾക്ക് നിലവിൽ ആവശ്യമുള്ള പൊതു വ്യാപാര ലൈസൻസ് വേണ്ടി വരില്ല. സമുദ്ര സംബന്ധിയായ സംഭവങ്ങളിൽ, അടിയന്തര പ്രതികരണവും, നിയന്ത്രണവും ഉറപ്പാക്കാൻ നിർദ്ദിഷ്ട ബിൽ വ്യവസ്ഥ ചെയ്യുന്നു.
മർച്ചന്റ് ഷിപ്പിംഗ് ബിൽ 2020-ന്റെ കരട് ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്: http://shipmin.gov.in/sites/default/files/Draft_MS_Bill_2020.pdf
നിർദ്ദേശങ്ങൾ 24.12.2020 നകം msbill2020@gmail.com എന്ന മെയിൽ അഡ്രസ്സിലേക്ക് അയയ്ക്കാവുന്നതാണ്.



