കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞിന് വൈദ്യപരിശോധന നടത്താൻ കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി.
റിമാൻഡിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞ് എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. അവിടെ തന്നെ പരിശോധന നടത്താനാണ് നിർദേശിച്ചിരിക്കുന്നത്.
വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇബ്രാഹിംകുഞ്ഞിനെ വൈദ്യപരിശോധന നടത്താൻ നിർദേശിച്ചത്.
എന്നാൽ ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും ആശുപത്രിയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്നും ആശുപത്രി അധികൃതർ വിശദീകരണം നൽകിയിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് സംഘം കോടതിയെ സമീപിച്ചത്.



