ഇന്ത്യന്‍ കൊവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ റഷ്യന്‍, ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി മൈക്രോസോഫ്റ്റ്

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിലും നിര്‍മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താന്‍ റഷ്യയില്‍ നിന്നും ഉത്തര കൊറിയയില്‍ നിന്നുമുള്ള ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി മൈക്രോസോഫ്റ്റ്. റഷ്യയില്‍ നിന്നുള്ള സ്‌ട്രോണ്‍ഷ്യം, ഉത്തര കൊറിയയില്‍ നിന്നുള്ള സിങ്ക്, സെറിയം എന്നീ ഹാക്കര്‍മാരാണ് ആക്രമണം നടത്തിയത്. ഇന്ത്യയുള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലെ ഏഴ് പ്രമുഖ ഫാര്‍മ കമ്പനികളെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതെന്നും മൈക്രോസോഫ്റ്റ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഇത്തരത്തില്‍ സമീപ മാസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ ഭൂരിഭാഗവും വിജയിച്ചില്ലെന്നും എന്നാല്‍ എത്രത്തോളം ഗുരുതരമായ ലംഘനങ്ങള്‍ ഇതുവരെ നടന്നുവെന്നതിനെക്കുറിച്ച് പറയാന്‍ സാധിക്കില്ലെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

ഇന്ത്യയ്ക്ക് പുറമേ കാനഡ, ദക്ഷിണ കൊറിയ, യു.എസ്, ഫ്രാന്‍സ്, എന്നി രാജ്യങ്ങളെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വച്ചത്. കൊവിഡ് വാക്സിന്റെ ഗവേഷണത്തിലും നിര്‍മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതെന്നും മൈക്രോ സോഫ്റ്റ് വെളിപ്പെടുത്തുന്നുണ്ട്.

Share
അഭിപ്രായം എഴുതാം