തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ കോഴയിടപാട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം അട്ടകുളങ്ങര ജയിലിലെത്തി സ്പ്നയെ 8 മണിക്കൂറോളം ചോദ്യം ചെയ്തു. ഡിവൈഎസ്പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘത്തിന്റെ ചോദ്യം ചെയ്യല്‍ രാവിലെ 10 മുതല്‍ വൈകിട്ട 5.50 വരെ നീണ്ടു. ലൈഫ് പദ്ധതിക്കായി എമിറേറ്റ്സ് റെഡ്ക്രസന്റുമായുണ്ടാക്കിയ ധാരണാപത്രം യൂണിടാക്കിന് കരാര്‍ ലഭിച്ചത്, കോഴപ്പണം ആര്‍ക്കൊക്കെ കൈമാറി, നിര്‍മ്മാണ കമ്പനിയില്‍ നിന്ന് ഐഫോണ്‍ ലഭിച്ചത് ഇവയെക്കുറിച്ചുളളതെല്ലാം അന്വേഷിച്ചു.
കോണ്‍സുലേറ്റില്‍ നിന്നാണ് ശിവശങ്കറിന് ഐഫോണ്‍ നല്‍കിയതെന്ന് സ്വപ്ന സമ്മതിച്ചു. നറുക്കെടുപ്പിലൂടെ നല്‍കിയത് രണ്ട് ഫോണുകള്‍ മാത്രമാണ്. എയര്‍ അറേബ്യ കമ്പനി ഉദ്യോഗസ്ഥന് പത്മനാഭ ശര്‍മ്മ, കോണ്‍സുലേറ്റിലെ ജോലികള്‍ ചെയ്തിരുന്ന പ്രവീണ്‍ എന്നിവര്‍ക്ക് നറുക്കെടുപ്പിലൂടെ ഫോണ്‍ ലഭിച്ചു. പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കോണ്‍സല്‍ ജനറലാണ് ഫോണ്‍ നല്‍കിയത്. ഇനി കണ്ടെത്താനുളള ഫോണും കോണ്‍സല്‍ ജനറലിന്റെ കൈവശമായിരുന്നു. അതാര്‍ക്കാണ് നല്‍കിയതെന്ന് തനിക്കറിയില്ല.
സന്തോഷ് ഈപ്പന് കൊച്ചിയില്‍ നിന്ന് കൊണ്ടുവന്ന ഫോണ്‍ കോണ്‍സല്‍ ജനറലിന് ഇഷ്ടമായില്ല. പിന്നീട് തിരുവനന്തപുരത്തുനിന്ന് വിലകൂടിയ ഐഫോണ്‍ വാങ്ങി നല്കി. കരാറുണ്ടാക്കിയതിന്റെ തൊട്ടടുത്ത ദിവസം കോണ്‍സുലേറ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് യൂണിടാക്കിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 7.5 കോടി രൂപ കൈമാറിയെന്നും തുടര്‍ന്ന് യൂണിടാക്കിന്റെ അക്കൗണ്ടില്‍ നിന്ന് സന്ദീപ് നായരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് 4.20 കോടിരൂപ നല്‍കിയെന്നും സ്വപ്ന സമ്മതിച്ചതായാണ് വിവരം.
ഇതില്‍ നിന്ന് 3.60 കോടി രൂപ പിന്‍വലിച്ചു. ഈ തുക ഡോളറായും രൂപയായും കോണ്‍സുലേറ്റ് ജീവനക്കാരനും ഈജിപ്ത് സ്വദേശിയുമായ ഖാലിദിന് കൈമാറി. യൂണിടാക്ക് നല്കിയ തുകയില്‍ 60 ലക്ഷം രൂപ സന്ദീപ്, സരിത്, സ്വപ്ന എന്നിവര്‍ വീതിച്ചെടുത്തു. യൂണിടാക്കിലെ മുന്‍ ജീവനക്കാരന് യദു സുരേന്ദ്രന് ആറ് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലം നല്‍കിയില്ല.

