കൊച്ചി: സംസ്ഥാനത്ത് ജന പ്രതിനിധികളും ഐ പി എസ്,
ഐഎ എസ് ഉദ്യോഗസ്ഥരും നടത്തിയ വിദേശയാത്രകൾ കസ്റ്റംസ് വിശദമായി അന്വേഷിക്കുന്നു. പലരും ചട്ട ലംഘനം നടത്തിയാണ് വിദേശയാത്ര നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തി. കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെയാണ് പലരുടെയും വിദേശയാത്ര. ഔദ്യോഗിക യാത്രയെന്ന് വ്യക്തമാക്കി നടത്തിയ യാത്രകളുടെ ചെലവ് സംസ്ഥാനമോ കേന്ദ്രമോ
വഹിച്ചതിന് തെളിവുമില്ല.വിമാന താവളങ്ങളിലെ കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് കസ്റ്റംസിന് വിദേശയാത്രയുടെ വിശദാംശങ്ങൾ ലഭിച്ചത്. സ്വർണക്കടത്ത്, ഈന്തപ്പഴം ഇറക്കുമതി കേസ് എന്നിവ അന്വേഷിക്കുന്നതിനിടെയാണ് വിദേശയാത്രയിൽ നടന്ന വ്യാപക ചട്ടലംഘനം കണ്ടെത്തിയത്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ എം.ശിവശങ്കറും സ്വപ്നയും ഒന്നിച്ച് നടത്തിയ വിദേശ യാത്രയുടെ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വിദേശയാത്രകളിലേക്കും കസ്റ്റംസ് അന്വേഷണം വ്യാപിപ്പിച്ചത്. എൺപതോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വിദേശയാത്ര ചെയ്യുമ്പോൾ അനുവദിക്കപ്പെട്ടതിൽ കൂടുതൽ വിദേശ കറൻസിയും ഇന്ത്യൻ രൂപയും ചിലർ കൈവശം വെച്ചതായും മൊഴിയുണ്ട്. അധിക കറൻസി വിമാനതാവളത്തിൽ അറിയിച്ചു അനുമതി വാങ്ങിയിട്ടില്ല. തിരിച്ചെത്തിയപ്പോൾ എത്ര വിദേശ കറൻസിയും ഇന്ത്യൻ രൂപയും കൈയ്യിലുണ്ടായിരുന്നുവെന്നതിലും തെളിവില്ല.
വിദേശത്തെ താമസം, യാത്രകൾ ഷോപ്പിങ് എന്നിവയ്ക്ക് എത്ര ചെലവായി, ആരു നിർവഹിച്ചു എന്നതിനും വ്യക്തതയില്ല .പലരും
സൗജന്യങ്ങളും സമ്മാനങ്ങളും കൈപ്പറ്റിയിട്ടുണ്ട്.ഇത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ എഫ് സിആർ എ വ്യവസ്ഥകളുടെ ലംഘനമാണ്. വിദേശയാത്രകളിൽ വിദേശ നാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനമുണ്ടെന്നും കസ്റ്റംസ് കരുതുന്നു.



