ന്യൂഡൽഹി: ഹാത്രാസിൽ 19 കാരി കൊല്ലപ്പെട്ട സംഭവത്തിൽ തീവ്രനിലപാടുകാർ ഇടപെട്ടൂവെന്ന് ഉത്തർപ്രദേശ് പൊലീസ് സൂപ്രീം കോടതിയിൽ. ഇടത്- ദളിത് തീവ്ര നിലപാടുകാർ പെൺകുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാൻ ശ്രമിച്ചു. ആശുപത്രിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങാതിരിക്കാൻ ഇവരിൽ ചിലർ കുടുംബത്തിനു മേൽ സമ്മർദ്ധം ചെലുത്തിയെന്നും പൊലീസ് റിപ്പോര്‍ട്ട് പറയുന്നു. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് ഉത്തർപ്രദേശ് പൊലീസിൻ്റെ റിപ്പോര്‍ട്ട്. ഡൽഹിയിലെ ആശുപത്രിയിൽ വലിയ അക്രമം നടത്താനുള്ള ആസൂത്രണം നടന്നിരുന്നു എന്നും പൊലീസ് പറയുന്നു. റിപ്പോര്‍ട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പി.എഫ്.ഐ) ബന്ധമുണ്ടെന്ന് ആരോപിച്ച് ഹാത്രാസിലേക്ക് പോകുകയായിരുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹാത്രാസില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.
നേരത്തെ, ഹാത്രാസിലെത്തി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടതിന് ചന്ദ്രശേഖര്‍ ആസാദിനും 400 പേര്‍ക്കുമെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു.



