തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്. തിരുവനന്തപുരം സി ജെ എം കോടതിയിൽ ഫോറൻസിക് സംഘം സമർപ്പിച്ച റിപ്പോർട്ടിലാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കണ്ടെത്തൽ ഉള്ളത്.
ഫയലുകൾ മാത്രമാണ് കത്തിയത്. അവിടെയുണ്ടായിരുന്ന സാനിറ്റൈസർ പോലും കത്തിയിട്ടില്ല. ഷോർട് സർക്യൂട്ടാണെങ്കിൽ ഇതെല്ലാം കത്തുമായിരുന്നു. തുടങ്ങിയവയടക്കമുള്ള പരാമർശങ്ങൾ റിപ്പോർട്ടിൽ ഉണ്ട് എന്നാണ് സൂചന.
സെക്രട്ടറിയേറ്റിലെ തീപിടുത്തം അട്ടിമറിയാണെന്ന് ബി.ജെ.പിയും യു.ഡി.എഫും ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധമുള്ള ഫയലുകൾ കത്തി നശിച്ചുവെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
സെപ്റ്റം 25 ന് വൈകിട്ട് അഞ്ച് മണിയോടെ സെക്രട്ടറിയേറ്റിലെ സാൻഡ് വിച്ച് ബ്ലോക്കിലെ രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. പൊളിറ്റിക്കൽ ഓഫീസിലെ റൂം ബുക്കിംഗ് ഫയലുകൾ സൂക്ഷിക്കുന്ന റാക്കിലാണ് തീപിടിച്ചത്. അഞ്ചു ബണ്ടിൽ ഫയലുകളും ചില ഗസറ്റുകളും ഇവ സൂക്ഷിച്ചിരുന്ന കബോർഡുമടക്കം നശിച്ചു. അടച്ചിട്ടിരുന്ന മുറിയിൽ വൈകിട്ട് 4.45ഓടെ പുക ഉയരുന്നത് കണ്ട ജീവനക്കാരാണ് വിവരം ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിച്ചത്. അഞ്ച് മണിയോടെ ചെങ്കൽച്ചൂള യൂണിറ്റിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം അര മണിക്കൂറിനുള്ളിൽ തീ കെടുത്തുകയായിരുന്നു.



