കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും മൂന്നുമാസത്തിനിടെ വിളിച്ചത് 76 തവണ. ജൂണിൽ മാത്രം 58 തവണ സംസാരിച്ചതായാണ് പുറത്തുവന്ന കോൾ വിവരങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. ആഗസ്റ്റ് 13ന് എട്ടുമിനിട്ടാണ് ഇരുവരും സംസാരിച്ചത്.
മയക്കുമരുന്ന് കേസിൽ രണ്ടാം പ്രതിയായ അനൂപ് ആഗസ്റ്റ് 21നാണ് ബംഗളൂരുവിൽ അറസ്റ്റിലായത്. ഇതിന് തൊട്ടുമുമ്പ് 19ന് അഞ്ചുതവണയാണ് ബിനീഷിനെ അനൂപ് വിളിച്ചത്.
സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് ബംഗളൂരുവിൽ ഒളിവിൽ കഴിയാനെത്തിയതിന്റെ രണ്ടു ദിവസം മുമ്പ് ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മിൽ ഫോണിൽ സംസാരിച്ചു. അനൂപിന്‍റെ കോൾ വിവരങ്ങളിൽ സിനിമ സംവിധായകൻ ഖാലിദ് റഹ്മാന്റെയും ബിനീഷിന്‍റെ സുഹൃത്ത് അജ്മൽ പാലക്കണ്ടിയുടെയും മൊബൈൽ നമ്പറുകളുണ്ട്.
അനൂപും ബിനീഷും അടുത്ത സുഹൃത്തുക്കളാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചിരുന്നു. അനൂപ് സുഹൃത്താണെന്നും, സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച് അറിയില്ലെന്നുമാണ് ബിനീഷ് കോടിയേരി പ്രതികരിച്ചത്.