റഷ്യൻ പ്രതിപക്ഷ നേതാവ് നവാൽനി രാസായുധ പ്രയോഗത്തിൻ്റെ ഇരയെന്ന് ജർമനി, പിന്നിൽ പുടിനെന്നും ആരോപണം

ബെർലിൻ: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയ്ക്കെതിരെ രാസായുധ പ്രയോഗം നടന്നതായി ജർമനി. ‘കോമാ’ സ്ഥിതിയിൽ ബർലിനിലെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലാണ് അലക്സി നവാൽനി. തങ്ങൾ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിൻ്റെ ശരീരത്തിൽ നിന്നും റഷ്യൻ നിർമിത രാസവസ്തുക്കൾ കണ്ടെത്തിയതായാണ് ജർമൻ അധികൃതർ വ്യക്തമാക്കുന്നത്. റഷ്യൻ പ്രസിഡൻറ് വ്ലാദിമർ പുട്ടിനെ പ്രതിസന്ധിയിലാക്കുന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് ഇപ്പോൾ ജർമനി നടത്തിയിരിക്കുന്നത്.

തങ്ങളുടെ കണ്ടെത്തലുകൾ നാറ്റോയെയും യൂറോപ്യൻ യൂണിയൻ പങ്കാളികളെയും അറിയിക്കുമെന്നും കേസിൽ സംയുക്ത പ്രതികരണം തേടുമെന്നും ജർമ്മൻ സർക്കാർ അറിയിച്ചു.

1970 കളിൽ സോവിയറ്റ് യൂണിയൻ വികസിപ്പിച്ച രാസായുധമായ ‘നോവിഷോക് ‘ ആണ് നവാൽനിയുടെ ശരീരത്തിൽ നിന്ന് ജർമനി കണ്ടെത്തിയത്. നാഡീ സംവിധാനത്തെ തകർക്കുന്ന ഇത്തരം രാസായുധങ്ങൾ വിമതർക്കെതിരെ റഷ്യ പ്രയോഗിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ട്. മുൻ റഷ്യൻ ചാരനെതിരെ 2018 ൽ ബ്രിട്ടനിൽ ഇത്തരം രാസായുധ പ്രയോഗം നടന്നിരുന്നു.

റഷ്യൻ പ്രസിഡൻറ് വ്ലാദിമർ പുട്ടിൻ്റെ പ്രധാന വിമർശകനാണ് 44 കാരനായ അലക്സി നവാൽനി. പുടിൻ്റെ അനുയായികളിൽ നിന്ന് നിരവധി ആക്രമണങ്ങൾക്ക് നവാൽനി ഇരയായിട്ടുണ്ട്. രാസവസ്തു മുഖത്തേക്ക് എറിഞ്ഞതിലൂടെ നവാൽനിയുടെ ഒരു കണ്ണിൻ്റെ കാഴ്ച നേരത്തെ നഷ്ടപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം റഷ്യയിലെ സൈബീരിയൻ മേഖലയിലെ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രക്കിടെയാണ് നവാൽനി അവശനിലയിലായത്. വിമാനം ടോംസ്കിലേക്ക് തന്നെ തിരിച്ചു വിടുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അന്നുമുതൽ അതിഗുരുതരാവസ്ഥയിലാണ് നവാൽനി. മൂന്ന് ദിവസം ഇവിടെ ആശുപത്രിൽ കഴിഞ്ഞ അദ്ദേഹത്തെ അനുയായികളുടെ സമ്മർദത്തിനൊടുവിൽ ജർമനിയിലെ ബെർലിനിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിരോധിതമായ ഈ നാഡീവിഷം എങ്ങനെ അദ്ദേഹത്തിൻ്റെ ശരീരത്തിലെത്തി എന്നു വിശദീകരിക്കാൻ റഷ്യക്ക് ബാധ്യതയുണ്ടെന്ന് ജർമൻ ചാൻസ്ലർ ആഞ്ചലാ മെർക്കൽ പറഞ്ഞു.

പുടിൻ്റെ നിർദേശമനുസരിച്ച് ടോംസ്കിലെ വിമാനതാവളത്തിൽ ചായയിൽ കലർത്തി വിഷം നൽകുകയായിരുന്നുവെന്നാണ് നവാൽനിയുടെ അനുയായികൾ ആരോപിക്കുന്നത്.

Share
അഭിപ്രായം എഴുതാം