പെട്ടിമുടി : ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസ്സുള്ള ധനുഷ്ക എന്ന കുട്ടിയുടെ മൃതദേഹം 13-08-2020 വ്യാഴാഴ്ചയാണ് കണ്ടെടുത്തത്. എട്ടു ദിവസമായി രക്ഷാപ്രവർത്തകർ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതിരുന്ന രണ്ടു വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തത് അവളുടെ പ്രിയപ്പെട്ട കൂട്ടുകാരനായ കൂവി എന്ന നായയാണ്. തനിക്കൊപ്പം ചിരിച്ചു കളിച്ചു നടന്നിരുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ തേടി എട്ടു ദിവസമായി സങ്കടപ്പെട്ട് നടക്കുകയായിരുന്നു കൂവി
ഒഴുകുന്ന പുഴയിൽ കുറുകെ കിടന്നിരുന്ന മരത്തിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ദുരന്തം നടന്ന ദിക്കിൽ നിന്ന് 4 കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം. തിരച്ചിൽ നടത്തിയിരുന്ന ഫയർഫോഴ്സും പോലീസും പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ടു. സംശയം തോന്നിയ ഉദ്യോഗസ്ഥർ ആ പ്രദേശത്ത് തിരച്ചിൽ നടത്തി. അപ്പോഴാണ് മരത്തിൽ തങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തനിക്കൊപ്പം നടന്നിരുന്ന കൂട്ടുകാരിയെ കണ്ടെത്തിയിടത്തു തന്നെയാണ് കൂവി ഇപ്പോഴും നിൽക്കുന്നത്. കൂട്ടുകാരി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ആയിരിക്കാം….
ധനുഷ്കയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. അച്ഛൻ പ്രദീപ് കുമാറിനെ മൃതദേഹം കിട്ടിയിരുന്നു. അമ്മ കസ്തൂരിയും സഹോദരി പ്രിയദർശിനിയെയും ഇനിയും കണ്ടെത്താനായിട്ടില്ല.