റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഴീക്കോട് ഹാര്‍ബറിന്റെ പ്രവര്‍ത്തനം കര്‍ശനമായ നിയന്ത്രങ്ങളോടെ തുടരും

July 14, 2020 - 12:44 pm

തൃശൂര്‍: അഴീക്കോട് ജെട്ടിയിലെ മീന്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനം ശക്തമായ നിയന്ത്രണങ്ങളോടെ തുടരും. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, റൂറല്‍ എസ് പി വിശ്വനാഥന്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ളവരെ ഹാര്‍ബറില്‍ പ്രവേശിപ്പിക്കില്ല. റെഡ് സോണുകളില്‍ നിന്ന് ആളുകള്‍ ചന്തയിലേയ്ക്ക് വരുന്നുണ്ടെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണിത്. തീരദേശത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ നേതൃത്വത്തില്‍ സ്‌പെഷല്‍ പട്രോളിങ്ങ് ഏര്‍പ്പെടുത്തും. സി ഐ യുടെ നേതൃത്വത്തിലുള്ള പരിശോധനയും കര്‍ശനമാക്കും. ഇപ്പോള്‍ ഒരു പ്രവേശനകവാടത്തിലൂടെ മാത്രമാണ് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തുന്നത്. ഈ രജിസ്‌ട്രേഷന്‍ നടപടികള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ അധ്യാപകരെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ചുമതലപ്പെടുത്തും. സാമൂഹിക അകലവും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാത്തവര്‍ക്കെതിരെ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കും. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ആയിരം രൂപയും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 200 രൂപയുമാണ് പിഴ. ജനങ്ങളെ ഇതിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കും. അഴീക്കോട് ജെട്ടിയ്ക്ക് സമീപമുള്ള ഇര്‍ഷാദ് സ്‌കൂളിന് മുന്‍വശത്തുള്ള റോഡില്‍ വാഹനങ്ങള്‍ ഇനി മുതല്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

നിലവില്‍ ഹാര്‍ബറിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡ് ചെയ്ത് ചന്തയിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നുണ്ട്. പുറത്തുനിന്നു കൊണ്ടുവരുന്ന മീനുകള്‍, വാഹനങ്ങള്‍ കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ നിര്‍ത്തി ഇറക്കി കൊണ്ടു വന്നാണ് പുലര്‍ച്ചെ നാലുമുതല്‍ എട്ടുവരെ കച്ചവടം നടത്തുന്നത്. ഈ രീതി തുടരും. രാവിലെ എട്ടുമുതല്‍ 11 വരെ അഴീക്കോട് നിന്ന് മീന്‍ പിടുത്തത്തിന് പോകുന്ന വള്ളങ്ങളിലെ മീനുകള്‍ കച്ചവടം ചെയ്യും. കച്ചവടത്തിന് ഒരു ദിവസം 100 ടോക്കണുകള്‍ വീതം നല്‍കും. ചന്തയില്‍ എത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും സംവിധാനം കൊണ്ടുവരും. ബ്രേക്ക് ദ ചെയിന്‍ സംവിധാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും.

കൊടുങ്ങല്ലൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പില്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി, തഹസില്‍ദാര്‍ കെ രേവ, കൊടുങ്ങല്ലൂര്‍ എസ് എച്ച് ഒ പത്മരാജന്‍, അഴീക്കോട് തീരദേശപോലീസ് എസ് എച്ച് ഒ ടി ജി ദിലീപ്, വിവിധ ജനപ്രതിനിധികള്‍, മത്സ്യ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6120/working-of-azheekkodu-harbour.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *