ദുബായ്: യുഎഇയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് പിആർഒ അസോസിയേഷൻ എന്ന സംഘടനയാണ് മനുഷ്യാവകാശ കൗൺസിലിന് നിവേദനം നൽകിയിരിക്കുന്നത്. കൊറോണ പശ്ചാത്തലത്തിൽ യുഎഇയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പ്രവാസികളെ മടങ്ങിച്ചെല്ലാന്‍ രാജ്യം അനുവദിക്കുന്നില്ല. മനുഷ്യാവകാശ കൗൺസിൽ ഇന്ത്യാ സർക്കാരുമായി ഇടപെട്ട് പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടുപോകുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ചൈന, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ടു പോയി. ലോക് ഡൗൺ നിലനിൽക്കെ ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരെ ഇന്ത്യയിൽനിന്ന് മടക്കി അയയ്ക്കുകയും ഉണ്ടായി. എന്നാൽ അറബ് എമിറേറ്റ്സിലെ പ്രവാസി ഇന്ത്യക്കാരുടെ കാര്യത്തിൽ നടപടിയില്ല. നാട്ടിലെത്താൻ ബുദ്ധിമുട്ടുന്ന പ്രവാസികളിൽ കുട്ടികളും ഗർഭിണികളും വൃദ്ധരായവരും പലവിധ രോഗങ്ങൾ നേരിടുന്നവരും വിസ കാലാവധി കഴിഞ്ഞവരും തൊഴിൽ രഹിതരും നിരവധിയുണ്ട്. നിലനിൽപ്പിന്റെ പ്രശ്നങ്ങൾ അവർ അഭിമുഖീകരിക്കുന്നുണ്ട്. ഇവരെ എത്രയും വേഗം നാട്ടിൽ എത്തിക്കുവാൻ നടപടി സ്വീകരിക്കുന്നതിന് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് നിവേദനത്തിൽ പറയുന്നു.
സലിം ഇട്ടമ്മേൽ (പ്രസിഡൻറ് ), റിയാസ് കിൽട്ടൺ (വൈസ് പ്രസിഡൻറ് ), അജിത് ഇബ്രാഹിം (ജനറൽ സെക്രട്ടറി), മുജീബ് മുപ്പാട്ടുകര (സെക്രട്ടറി), മുഹ്സിൻ കോഴിക്കോട് (ട്രഷറർ), നസീർ വാടാനപ്പിള്ളി, ഗഫൂർ പൂക്കാടൻ, ഫസൽ റഹ്മാൻ എന്നിവരുടെ മുൻകൈയ്യിൽ ഇന്ത്യൻ പ്രവാസികൾക്കിടയിൽ എമിറേറ്റ്സ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കൊറോണ പരിശോധന, പുനരധിവാസം, കൗൺസിലിംഗ്, ഭക്ഷണ കിറ്റു വിതരണം, നിയമ സഹായം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. എന്നാൽ മടങ്ങി പോകാനുള്ള പ്രവാസികളെ ഉടനെ രാജ്യത്ത് എത്തിക്കുകയാണ് ശരിയായ പരിഹാരമെന്നും നിവേദനത്തിൽ പറയുന്നു.



