നടിയെ ആക്രമിച്ച കേസ് സാക്ഷി വിസ്താരം ഈമാസം 16ന് പുനരാംഭിക്കും

കൊച്ചി: യുവ നടിയെ തട്ടക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ സാക്ഷിവിസ്താരം ഈ മാസം 16ന് പുനരാരംഭിക്കും. കേസിലെ എട്ടാംപ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലും അന്ന് വിധിപറയും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

കേസിലെ 10-ാം പ്രതി വിഷ്ണു കുറ്റസമ്മത മൊഴിനല്‍കി മാപ്പുസാക്ഷിയാകാന്‍ അവസരം ചോദിച്ച് നല്‍കിയ ഹര്‍ജിയും 15ന് കോടതി പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകന് കോവിഡ് ബാധിച്ചതോടെ രണ്ടാഴ്ചമുമ്പ് വിചാരണ നിര്‍ത്തിവച്ചിരുന്നു. 2020 ജനുവരിയിലാണ് വിചാരണ തുടങ്ങിയത്. ഇതുവരെ 82 സാക്ഷികളെ വിസ്തരിച്ചു. ഇനിയും 230 സാക്ഷികളെ വിസ്തരിക്കാനുണ്ട്. കോവിഡ് പകര്‍ച്ചയുടെ സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാവകാശം തേടി വിചാരണ കോടതി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം