തൃശ്ശൂർ : തൃശൂർ ഒളരിയിൽ മധ്യവയസ്ക്കനെ കെട്ടിയിട്ട് മർദിച്ചു. വ്യാഴാഴ്ച(17/12/2020) ഉച്ചയോടെ തൃശൂർ ഒളരി ഗാന്ധിജി നഗറിലായിരുന്നു ക്രൂരമായ സംഭവം നടന്നത്. വാടക വീട്ടിൽ താമസിക്കുന്ന രമേശ് എന്നയാൾക്കാണ് മർദനമേറ്റത്.
ഇയാളെ വാടക വീടിന്റെ ഉടമയും വീട്ടുകാരും ചേർന്ന് മണിക്കൂറുകളോളം വീടിനു പിറകിലെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.
സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. രഞ്ജിത്ത്, വൈഷ്ണവ് എന്നിവരെയാണ് തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയിൽ അടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വൈദ്യപരിശോധന റിപ്പോർട്ട് നാളെ പൊലീസിന് കൈമാറും.
രണ്ട് മാസമായി അമ്മയ്ക്കും സഹോദരികുടുംബത്തിനുമൊപ്പം ഗാന്ധിജി നഗറിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് രമേശ്. നിരന്തരം ഇയാളെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മർദിച്ചിട്ടില്ലെന്നും മദ്യപിച്ചു ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് കെട്ടിയിട്ടതാണെന്നുമാണ് വീട്ടുടമയുടെ വിശദീകരണം.
എന്നാൽ കണ്ണും കയ്യും കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ സ്ഥലം കൗൺസിലറുടെ പരാതിയിൽ പോലീസ് കേസെടുത്തു. കെട്ടിയിട്ട് മർദിച്ചുവെന്നാണ് പരാതി. മർദ്ദനമേറ്റ രമേശിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പ്രാഥമിക പരിശോധനയിൽ തന്നെ അടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വൈദ്യപരിശോധന റിപ്പോർട്ട് പോലീസിന് നാളെ കൈമാറും.

