ബീജിംഗ്: കോവിഡ് മഹാമാരിയുടെ വ്യാപനം ചൈനീസ് അധികൃതർ മറച്ചു വെച്ചതായി വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. സിഎൻഎൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, വൈറസ് ആദ്യമായി കണ്ടെത്തിയ ഹുബെ പ്രവിശ്യയിലെ പ്രാദേശിക ആരോഗ്യ അധികാരികൾ, 2020 ഫെബ്രുവരി 10 ന് 5918 പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സ്ഥിരീകരിച്ച കേസുകൾ എന്ന നിലയിൽ ചൈന പുറത്തുവിട്ടതിന്റെ ഇരട്ടിയിലധികം വരുന്നതാണ് ഈ കണക്ക്.
ചൈനീസ് ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഹ്യൂബി പ്രൊവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) നിന്ന് 117 പേജ് ആഭ്യന്തര രേഖകൾ സിഎൻഎന്നിന് നൽകിയത്.
എന്നാൽ വൈറസിന്റെ ഉത്ഭവത്തിന്റെ കാരണം ഇപ്പൊഴും അജ്ഞാതമായി തുടരുകയാണ്.
വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ മന:പൂർവ്വം മറച്ചുവെച്ചുവെന്ന അമേരിക്കയുടെയും മറ്റ് പാശ്ചാത്യ സർക്കാരുകളുടെയും ആരോപണങ്ങളെ ഷീജിൻപിംഗ് സർക്കാർ തള്ളിക്കളഞ്ഞിരുന്നു.
കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് 2019 ഡിസംബർ അവസാനം ചൈനയിലെ വുഹാനിലെ ഹുബെ പ്രവിശ്യയിലാണ്. അതിനുശേഷം വൈറസ് 63.2 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 1.47 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാവുകയും ചെയ്തുവെന്ന് ജോൺ ഹോപ്കിൻസ് സർവകലാശാല കൊറോണ വൈറസ് റിസോഴ്സ് സെന്റർ പറയുന്നു.

