ന്യൂഡൽഹി: ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ തദ്ദേശ നിര്‍മിത യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. ചെന്നൈയില്‍നിന്നായിരുന്നു വിക്ഷേപണം.
വളരെ ഉയരത്തിൽ സങ്കീർണ്ണവുമായ കുതിപ്പുകൾ നടത്തിയ ശേഷം കൃത്യതയോടെ മിസൈൽ വിജയകരമായി ലക്ഷ്യം കണ്ടു. പരീക്ഷണത്തിനായി അറേബ്യന്‍ കടലില്‍ സ്ഥാപിച്ചിരുന്ന ലക്ഷ്യം ബ്രഹ്മോസ് ഭേദിച്ചതായി ഡി.ആര്‍.ഡി.ഒ. അറിയിച്ചു. തന്ത്രപ്രധാന ആയുധമായ ബ്രഹ്‌മോസ് മിസൈല്‍ സജ്ജമാകുന്നതോടെ ദീര്‍ഘദൂര ശത്രുവിൻ്റെ ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ പാകത്തില്‍ ഇന്ത്യന്‍ നാവികസേന കരുത്തരാകുമെന്ന് ഡി.ആര്‍.ഡി.ഒ പറയുന്നു. ബ്രഹ്മോസ് ഇന്ത്യൻ പടക്കപ്പലുകളുടെ പ്രഹര ശേഷി പതിൻമടങ്ങ് വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഐ.എന്‍.എസ് കൊൽക്കത്ത, രൺവീർ, തൽവാർ വിഭാഗം കപ്പലുകൾക്കു കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. കരയില്‍ നിന്നും കടലില്‍ നിന്നും വിമാനത്തില്‍ നിന്നും ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിക്കാനാകും.
ഇന്ത്യ ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തുന്നത്.

