സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലെ സേവനങ്ങള്‍ പ്രതിസന്ധിയില്‍

കണ്ണൂര്‍ ഡിസംബര്‍ 3: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ഒന്‍പത് മാസമായിട്ടും ഫണ്ടനുവദിക്കാതെ സര്‍ക്കാര്‍. ആവശ്യമരുന്നുകളും ആധുനിക പരിശോധന സംവിധാനങ്ങളും ഉള്‍പ്പടെ സൗജന്യ നിരക്കില്‍ നല്‍കേണ്ട സേവനങ്ങളൊന്നും നല്‍കാനാകാതെ പ്രതിസന്ധിയിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഇരുപത്തിമൂന്ന് കോടിയോളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കായി കഴിഞ്ഞ മാസം അനുവദിച്ചപ്പോഴും പരിയാരത്തെ തഴഞ്ഞതില്‍ പ്രതിഷേധം വ്യാപകമായിരുന്നു.

മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തെന്ന പ്രഖ്യാപനം വന്നത് മുതല്‍ രോഗികള്‍ പരിയാരത്തേക്ക് ധാരാളമായി വരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ലഭിക്കുന്ന ആനുകൂല്യമൊന്നും ലഭിക്കുന്നില്ലെന്ന് പരിയാരം മെഡിക്കല്‍ കോളേജ് വികസന സമിതി അംഗം അഡ്വ രാജീവന്‍ കപ്പച്ചേരി വ്യക്തമാക്കി. മരുന്നുകള്‍ പോലും ആവശ്യത്തിനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരുന്നുകള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക മുപ്പത്തിയഞ്ച് കോടിയിലധികമാണ്. ആ പണം ഉടന്‍ അടച്ചില്ലെങ്കില്‍ നിലവില്‍ മരുന്ന് ലഭിക്കില്ലെന്നതാണ് സ്ഥിതി.

ഉപകരണങ്ങള്‍ മാറ്റാനും പുതിയത് വാങ്ങാനും തന്നെ വേണം 26 കോടി. ഹോസ്റ്റലുകളുടെ അവസ്ഥയും പരിതാപകരമാണ്. അടിയന്തിരമായി 100 കോടി രൂപയെങ്കിലും അനുവദിച്ചില്ലെങ്കില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →