കാലിഫോർണിയ: ജൈവ വൈവിധ്യത്തിൻ്റെ നാശം മുൻപ് കണക്കാക്കിയ എല്ലാ പരിധികളെയും മറികടക്കുകയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
കരയിലെയും കടലിലെയും സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ നാശം തന്നെയാണ് ഭൂമിയിലെ വലിയൊരു വിഭാഗം ജീവിവർഗങ്ങളും നേരിടുന്ന വെല്ലുവിളി. ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളും കടലിലെ പവിഴപ്പുറ്റുകളും വളരെ വേഗത്തിലാണ് നശിപ്പിക്കപ്പെടുന്നത്. ഹിമാവൃതമല്ലാത്ത 75 % കരഭാഗങ്ങളും മനുഷ്യ ഇടപെടലുകളാൽ നാശോന്മുഖമായിക്കഴിഞ്ഞു. 85% തണ്ണീർത്തടങ്ങളും പൂർണമായോ ഭാഗീകമായോ ഇല്ലാതാക്കപ്പെട്ടു കഴിഞ്ഞു. പകുതിയിലേറെ ജൈവ സമ്പത്തും മനുഷ്യർ ചൂഷണം ചെയ്തു കഴിഞ്ഞു. 22% സസ്യങ്ങൾ ഏതാനും വർഷങ്ങൾക്കകം ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
കാർബൺ ബഹിർഗമനം കുറയ്ക്കാൻ അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ രണ്ടോ മൂന്നോ ദശകങ്ങൾക്കകം തന്നെ ഭൂമിയുടെ ശരാശരി താപനിലയിൽ 3 ഡിഗ്രി മുതൽ 4 ഡിഗ്രി വരെ വർദ്ധന ഉണ്ടായേക്കാം. താപ വർദ്ധനവിനെയും തൽഫലമായുണ്ടാകുന്ന കാലാവസ്ഥാ പ്രശ്നങ്ങളെയും അതിജീവിക്കാനാകാതെ ചത്തൊടുങ്ങുന്ന ജീവജാലങ്ങളുടെ എണ്ണം ഓരോ വർഷവും പെരുകി വരികയാണെന്നും ഗവേഷകർ പറയുന്നു.

