തിരുവനന്തപുരം: രാജ്യസഭ പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. ബുധനാഴ്ച (23-9-2020) നടന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്ന് കയറ്റമാണ് കാര്‍ഷിക ബില്ലെന്ന് വിലയിരുത്തി. അനുകൂല നിയമോപദേശം ലഭിച്ചാൽ ഉടൻ കോടതിയെ സമീപിക്കും.
ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുളള വിഷയമായ കൃഷിയില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍, സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണെന്ന് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യുകയും സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.
അഡീഷണൽ അഡ്വക്കേറ്റ് ജനറലിനോട് കര്‍ഷകരെ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാനത്തിന് എന്ത് തുടര്‍ നടപടി സ്വീകരിക്കാൻ കഴിയുമെന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു.
നേരത്തെ കേന്ദ്രം കൊണ്ട് വന്ന അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി ആക്ട് കേരളവും ബീഹാറും അടക്കം 8 സംസ്ഥാനങ്ങൾ ഇനിയും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ രാജ്യസഭ പാസാക്കിയ ബില്ലുകളെയും നിയമപരമായി ചോദ്യം ചെയ്യാനാകും എന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്.
ബില്ല് സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തിയതിന് ശേഷമാണ് കാർഷിക ബില്ലിനെതിരേ നടപടിക്ക് തയാറാവുന്നത്.

