പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരേ പ്രതിപക്ഷ കക്ഷികളുടെ സഖ്യം

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ പാക്കിസ്ഥാന്‍ ഡെമൊക്രറ്റിക് മൂവ്‌മെന്റ് (പിഡിഎം) എന്ന പേരില്‍ പ്രതിപക്ഷ കക്ഷികളുടെ സഖ്യം. ഇമ്രാന്റെ രാജി ആവശ്യപ്പെട്ട് സഖ്യം രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ നടത്തും.അടുത്തമാസം മുതല്‍ ഭരണകക്ഷി തെഹ് രീക് ഇ ഇന്‍സാഫിനെ അധികാരത്തില്‍ നിന്നു പുറത്താക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ അവകാശപ്പെടുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം യോഗം ചേര്‍ന്ന് ഇരുപത്താറ് പ്രമേയങ്ങള്‍ അംഗീകരിച്ചു. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യാണ് സഖ്യത്തിനു മുന്‍കൈയെടുത്തത്. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്- നവാസ്, ജമിയത്ത് ഉലമ- ഇ- ഇസ്ലാം ഫസല്‍ തുടങ്ങി നിരവധി പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനു ശേഷം സംയുക്ത വാര്‍ത്താസമ്മേളനവും നടത്തി. ഭരണം പട്ടാളത്തിന്റെ കൈകളിലാണെന്നും അവര്‍ സര്‍വതിലും ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇമ്രാനെ അധികാരത്തില്‍ കൊണ്ടുവന്നതു തന്നെ സൈന്യത്തിന്റെ ഇടപെടലിലൂടെയാണെന്നാണ് ആരോപണം. സര്‍ക്കാര്‍ സുരക്ഷിതമാണെന്നു പറയുന്നത് വ്യാജമാണ്. സൈന്യമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇത് അത്യധികം നിരാശയുണ്ടാക്കുന്നതാണെന്ന് നേതാക്കള്‍ പറഞ്ഞു

പല ഘട്ടമായാണ് പ്രതിഷേധം അരങ്ങേറുകയെന്ന് പ്രമേയം പറയുന്നു. ആദ്യ ഘട്ടമായി ഒക്‌റ്റോബറില്‍ നാലു പ്രവിശ്യകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത റാലി നടത്തും. രണ്ടാം ഘട്ടം ഡിസംബറിലാണ്. ഇതില്‍ രാജ്യവ്യാപകമായി പടുകൂറ്റന്‍ റാലികള്‍ പദ്ധതിയിട്ടിട്ടുണ്ട്. ജനുവരിയില്‍ മൂന്നാം ഘട്ടമായി ഇസ്ലാമാബാദിലേക്ക് നിര്‍ണായക ലോങ് മാര്‍ച്ച് നടത്തും. സര്‍ക്കാരിനെ പുറത്താക്കുകയാണ് ഈ ലോങ് മാര്‍ച്ചിന്റെ ലക്ഷ്യം. പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയത്തിനെതിരേ ശക്തമായ പോരാട്ടം തന്നെ വേണമെന്ന് വിഡിയോ ലിങ്കിലൂടെ യോഗത്തെ അഭിസംബോധന ചെയ്ത മുന്‍ പാക് പ്രസിഡന്റ് അസീഫ് അലി സര്‍ദാരി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →