തിരുവനന്തപുരം, 2026 ജൂൺ 7 –
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഇറങ്ങി നടക്കേണ്ടി വന്നവർ പ്രതിരോധ ഗുളിക കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗര ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്ന് ഈ ഗുളിക സൗജന്യമായി ലഭിക്കും.
എലി, കന്നുകാലികൾ, നായ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിൽ കാണപ്പെടുന്ന ബാക്ടീരിയ മൂലമാണ് രോഗം ഉണ്ടാകുന്നത്. രോഗവാഹകരായ ജീവികളുടെ മൂത്രം കലർന്ന വെള്ളത്തിലോ ചെളിയിലോ ഈർപ്പമുള്ള മണ്ണിലോ സമ്പർക്കമുണ്ടായാൽ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കാം. കഠിനമായ പനി, തലവേദന, പേശിവേദന, വയറുവേദന, ഛർദ്ദി, കണ്ണിലെ ചുവപ്പ്, മഞ്ഞപ്പിത്തം എന്നിവ പ്രധാന ലക്ഷണങ്ങളാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, പ്ലമ്പർമാർ, പെയിന്റർമാർ, കെട്ടിട നിർമാണ തൊഴിലാളികൾ, മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവർ, മലിനജലത്തിൽ ഇറങ്ങുന്നവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണം. കൈയ്യുറകളും കാലുറകളും ധരിക്കണമെന്നും ശരീരത്തിൽ മുറിവുകളുള്ളവർ മലിനജലത്തിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്. മലിനജലത്തിൽ ഇറങ്ങിയാൽ കാലുകൾ സോപ്പ് ഉപയോഗിച്ച് ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടണമെന്നും സ്വയംചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
.