കൊച്ചി : കോളേജിൽ നടന്ന ലൈംഗിക അതിക്രമണ കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവിശ്യമായി ബന്ധപ്പെട്ട ഹർജിയിൽ കൊട്ടാരക്കര എസ് സി , എസ് ടി സ്പെഷ്യൽ കോടതിയുടെ വിചാരണ നടപടി തടഞ്ഞ് ഹൈക്കോടതി. ശാസ്താംകോട്ട ദേവസ്വം കോളേജിൽ വച്ച് ലൈംഗിക പീഡനത്തിന് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ഇരയായിരുന്നു. പ്രസ്തുത കേസിൽ പോലീസ് പിടിയിലായ പ്രതി ജയിൽ മോചിതനായശേഷം നേരിട്ടും ഗുണ്ടകളെ ഉപയോഗിച്ചും എസ് സി സമുദായ അംഗമായ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് എതിരെ പോലീസ് രണ്ടാമതും കേസ് എടുത്തിരുന്നു.
പ്രോസിക്യൂട്ടർ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി പറയുവാൻ സമ്മർദ്ദം ചെലുത്തിയതായി പരാതി
രണ്ടാമത് എടുത്ത കേസിൻ്റെ വിചാരണ കൊട്ടാരക്കര എസ് സി , എസ് ടി സ്പെഷ്യൽ കോടതിയിൽ ആരംഭിച്ചിരുന്നു. അതിജീവിതയുടെ കേസ് നടത്തുവാനുള്ള പ്രോസിക്യൂട്ടർ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി പറയുവാൻ സമ്മർദ്ദം ചെലുത്തിയെന്നും ഇത്തരം സാഹചര്യത്തിൽ വിചാരണ നടപടികൾ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മറ്റൊരു പ്രോസിക്യൂട്ടറെ കേസിൻ്റെ നടത്തിപ്പിന് നിയോഗിക്കണമെന്നും ജില്ലാകളക്ടർക്ക് അതിജീവിത അപേക്ഷ നല്കി. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കും അതിജീവിത ഇത് സംബന്ധിച്ച് പരാതി നല്കി . കൊല്ലം കളക്ടർക്ക് ലഭിച്ച അപേക്ഷ ജില്ലാഭരണകൂടം സർക്കാറിന് കൈമാറി. സർക്കാർ തീരുമാനം വൈകുന്നതിനിടയിൽ വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്തതതോടെ അതിജീവിത ഹൈക്കോടതിയിൽ അഭിഭാഷകരായ അഡ്വ. കുളത്തൂർ ജയ്സിങ്, അഡ്വ. സാജൻ എസ് ഹമീദ് എന്നിവർ മുഖേന ഹർജി സമർപ്പിച്ചു.
കേസിൻ്റെ വിചാരണ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു.
പ്രതിഭാഗത്തിൻ്റെ വാദം കേട്ട ഹൈക്കോടതി കൊട്ടാരക്കര എസ് സി , എസ് ടി സ്പെഷ്യൽ കോടതിയിൽ നടക്കുന്ന കേസിൻ്റെ വിചാരണ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. ജസ്റ്റിസ് കെ ബാബു ആണ് ഹർജി പരിഗണിച്ചത്. പ്രതി വിദ്യാർത്ഥി സംഘടന നേതാവാണെന്നും പ്രതിയുടെയും സംഘത്തിൻ്റെയും ഭീഷണിയിൽ പോലീസ് സംരക്ഷണം ആവിശ്യപ്പെട്ട് അതിജീവിത നല്കിയ ഹർജിയിൽ നേരെത്തെ പോലീസ് സംരക്ഷണം നല്കുവാൻ ഹൈക്കോടതി കൊല്ലം ജില്ലാപോലീസ് മേധാവിയ്ക്ക് നിർദ്ദേശം നല്കിരുന്നതായും അതിജീവിതയുടെ അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് പറഞ്ഞു
