തിരുവനന്തപുരം | സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനത്തില്‍ 60 ശതമാനം വര്‍ധന നടപ്പാക്കും. ഒരുമാസത്തിനുള്ളില്‍ വേതനം പരിഷ്കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങും. വേതനപരിഷ്കാരം ഒരുമാസത്തിനുള്ളില്‍ വിജ്ഞാപനം ചെയ്യാന്‍ ഡിസംബർ 27 ശനിയാഴ്ച നടന്ന സ്വകാര്യ ആശുപത്രികളുടെ വ്യവസായബന്ധ സമിതി യോഗത്തില്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മന്ത്രി പറഞ്ഞു.
ഒരു ആശുപത്രിക്കും അധിക ബാധ്യതയുണ്ടാക്കുന്നതല്ല പുതിയ നിര്‍ദേശമെന്ന് മന്ത്രി
2013ലാണ് ഏറ്റവും അവസാനമായി വേതനം പരിഷ്കരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇപ്പോഴുള്ള വേതനം പോരെന്നാണ് തൊഴില്‍ വകുപ്പിന്റെ വിലയിരുത്തല്‍. വേതന പരിഷ്കാരത്തിനായി 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ സമിതി രൂപവത്കരിച്ച് തെളിവെടുപ്പ് നടത്തി. തൊഴില്‍വകുപ്പ് തയ്യാറാക്കിയ പുതിയ വേതന ശുപാര്‍ശ തൊഴിലാളി യൂണിയനുകള്‍ അംഗീകരിച്ചെങ്കിലും മാനേജ്മെന്റ് പ്രതിനിധികള്‍ പ്രതികൂലനിലപാട് സ്വീകരിക്കുകയായിരുന്നു. ഒരു ആശുപത്രിക്കും അധിക ബാധ്യതയുണ്ടാക്കുന്നതല്ല പുതിയ നിര്‍ദേശമെന്ന് മന്ത്രി പറഞ്ഞു.
