.
തിരുവനന്തപുരം: ബിഎൽഒയുടെ ആത്മഹത്യ അമിതജോലി സമ്മർദത്തെ തുടർന്നാണെന്ന വിവാദമായതിനു പിന്നാലെ ജോലിഭാരം ലഘൂകരിക്കുന്നതിനുള്ള നടപടികളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായി വിതരണം ചെയ്യുന്ന ഫോറങ്ങൾ സോഫ്റ്റ്വേറിൽ ഉടനടി അപ്ലോഡ് ചെയ്യേണ്ടതില്ലെന്നും പൂരിപ്പിച്ചു നൽകുമ്പോൾ മാത്രം വിവരം നൽകിയാൽ മതിയെന്നും ബിഎൽഒമാർക്കു നിർദേശം ലഭിച്ചു.
ബിഎൽഒമാരെ സഹായിക്കാൻ സാങ്കേതികവും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയതുമായ കേന്ദ്രങ്ങൾ സ്ഥാപിക്കാനും നിർദേശം
വീടുകൾ കയറിയിറങ്ങി പൂരിപ്പിച്ച ഫോറങ്ങൾ തിരികെ വാങ്ങുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള സൗകര്യം ഒരുക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് സിഇഒ നിർദേശം നൽകി .ജനങ്ങളെ അറിയിച്ചുകൊണ്ട് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഫോറം ഡിജിറ്റൈസ് ചെയ്യുന്നതിന് ബിഎൽഒമാരെ സഹായിക്കാൻ സാങ്കേതികവും അടിസ്ഥാന സൗകര്യങ്ങളോടുകൂടിയതുമായ കേന്ദ്രങ്ങൾ സ്ഥാപിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഇത്തരം നടപടികൾ ബിഎൽഒമാരുടെ ജോലിഭാരം ലഘൂകരിക്കും
അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ബിഎൽഎമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു വീണ്ടും രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് സിഇഒ കത്തു നൽകി. അധിക ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) നാമനിർദേശം ചെയ്യാനാകും. പൂരിപ്പിച്ച ഫോമുകൾ വോട്ടർമാരിൽനിന്ന് ശേഖരിക്കുന്നതിനായി സഹായകേന്ദ്രങ്ങൾ (ഹെൽപ്പ് ഡെസ്കുകൾ) സ്ഥാപിക്കണം. ഇത്തരം നടപടികൾ ബിഎൽഒമാരുടെ ജോലിഭാരം ലഘൂകരിക്കുകയും എസ്ഐആർ കാര്യക്ഷമമായി പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പറഞ്ഞു.
തീവ്ര വോട്ടർപട്ടിക പുതുക്കൽ വിജയകരമായി പൂർത്തിയാക്കുന്നതിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകണം
എസ്ഐആർ പ്രവർത്തനത്തിനിടെ ഒരു ബിഎൽഒയ്ക്കോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ യാതൊരു ബുദ്ധിമുട്ടും നേരിടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടിയും സ്വീകരിക്കും. നിശ്ചിത സമയപരിധിക്കകം തീവ്ര വോട്ടർപട്ടിക പുതുക്കൽ വിജയകരമായി പൂർത്തിയാക്കുന്നതിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
