ഗാസാസിറ്റി: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയിലെ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുക, ഭരണം കൈമാറുക എന്നിവ അംഗീകരിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കിയത്. എന്നാൽ മറ്റ് പല വ്യവസ്ഥകളിലും ചർച്ചകൾ വേണമെന്നാണ് ഹമാസ് നിലപാട്. ഒക്ടോബർ 4 ശനിയാഴ്ച ഇന്ത്യൻസമയം പുലർച്ചെ ഒന്നരയോടെയാണ് ഹമാസ് ഇക്കാര്യം പുറത്തുവിട്ടത്. ഞായറാഴ്ച രാത്രിക്കുമുൻപ് കരാർ അംഗീകരിക്കണമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് പ്രതികരണം.
പഠിക്കാൻ കൂടുതൽ സമയം വേണമെന്നും ചില ഹമാസ് നേതാക്കൾ പ്രതികരിച്ച സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്.
ഗാസായുദ്ധം തീർക്കുക ലക്ഷ്യമിട്ട് താൻ മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അമേരിക്കൻ സമയം ഞായറാഴ്ച വൈകീട്ട് ആറിനുമുൻപ് അംഗീകരിക്കണമെന്നായിരുന്നു ഹമാസിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. അല്ലെങ്കിൽ ഗുരുതരപ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കി. കരാറിലെ മുഴുവൻ വ്യവസ്ഥകളും അംഗീകരിക്കാനാകില്ലെന്നും അതേക്കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നും ചില ഹമാസ് നേതാക്കൾ പ്രതികരിച്ച സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്.
ഒന്നല്ലെങ്കിൽ മറ്റൊരു മാർഗത്തിലൂടെ ഞങ്ങൾ പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കും
കരാർ അംഗീകരിക്കാനുള്ള അവസാന അവസരമാണിതെന്നും അതനുസരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു. “കാലങ്ങളായി പശ്ചിമേഷ്യയിലെ ക്രൂരവും അക്രമാസക്തവുമായ ഒരു ഭീഷണിയാണ് ഹമാസ് . അവർ ആളുകളുടെ ജീവിതം അസഹനീയമാക്കി. ഇതിന്റെ പാരമ്യമായിരുന്നു 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന കൂട്ടക്കൊല. കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരുമെല്ലാം കൊല്ലപ്പെട്ടു. ഒന്നല്ലെങ്കിൽ മറ്റൊരു മാർഗത്തിലൂടെ ഞങ്ങൾ പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കും. ബന്ദികളെ മുഴുവൻ മോചിപ്പിക്കൂ, മൃതദേഹങ്ങൾ വിട്ടുനൽകൂ.” -ട്രംപ് പറഞ്ഞു
