കോഴിക്കോട് : മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസ പദ്ധതിയ്ക്ക് എതിരായി റവന്യു വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതികളുമായി ലീഗ് മുന്നോട്ട് പോകുമ്പോൾ സങ്കുചിതമായ രാഷ്ട്രീയ വിവേചനം വച്ച് അതിൽ തടസ്സമുണ്ടാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാറിന് ചെയ്യാൻ സാധിക്കാത്തത് ആരെങ്കിലും ചെയ്യാൻ പാടില്ല എന്ന കണ്ണുകടി
ഞങ്ങൾ വാങ്ങിയ ഭൂമിക്ക് കുഴപ്പമുണ്ടെന്നും രേഖകൾ ഹാജരാക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. . ജൂലൈ 14 നും 16നുമായി ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കും. സർക്കാറിന് ചെയ്യാൻ സാധിക്കാത്തത് ആരെങ്കിലും ചെയ്യാൻ പാടില്ല എന്ന കണ്ണുകടിയും പാവപ്പെട്ട ദുരിതബാധിതരോടുള്ള ശത്രുതയുമാണ് ഇത് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭവനനിർമ്മാണ പദ്ധതിക്ക് തടസ്സമുണ്ടാക്കിയിട്ട് സർക്കാറിന് എന്ത് നേട്ടമാണ് ലഭിക്കുന്നത്?
മുസ്ലിം ലീഗിന്റെ ഭവനനിർമ്മാണ പദ്ധതിക്ക് തടസ്സമുണ്ടാക്കിയിട്ട് സർക്കാറിന് എന്ത് നേട്ടമാണ് ലഭിക്കുന്നത്? തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചാലും ഞങ്ങൾക്ക് വിരോധമില്ല. പക്ഷേ എഴുന്നൂറോളം വരുന്ന പാവപ്പെട്ട ജനതയെ സഹായിക്കാനുള്ള പദ്ധതികളുമായി വരുമ്പോൾ അതിന് തടസം നിൽക്കുകയാണ്.
