ബെംഗളൂരു: ജയിലിലെ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാന്‍ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണ്‍ വിഴുങ്ങി തടവുകാരന്‍. കര്‍ണാടകയിലെ അതീവസുരക്ഷാ സംവിധാനങ്ങളുള്ള ഒരു ജയിലിലാണ് സംഭവം. ഫോൺ വിഴുങ്ങിയതിനെത്തുടർന്ന് കലശലായ വയറുവേദന അനുഭവപ്പെട്ടതോടെ തടവുകാരനായ ദൗലത്തി(30)നെ ജയില്‍ അധികൃതര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഒരു ഇഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുള്ളതായിരുന്നു ഫോണ്‍.
ജൂണ്‍ 24-നാണ് തനിക്ക് കലശലായ വയറുവേദന അനുഭവപ്പെടുന്നതായി ജയിലിലെ മെഡിക്കല്‍ സ്റ്റാഫിനെ ദൗലത്ത് അറിയിച്ചത്. അധികം വൈകാതെ ജയില്‍ അധികൃതര്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി ദൗലത്തിനെ മാറ്റി. ആശുപത്രിയിലെ എക്‌സ്-റേ പരിശോധനയില്‍ ദൗലത്തിന്റെ വയറ്റിനുള്ളില്‍ മൊബൈല്‍ ഫോണിന്റെ സാന്നിധ്യം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടു. ഡോക്ടര്‍മാര്‍ നടത്തിയ ശസ്ത്രിക്രിയയില്‍ വയറ്റിനുള്ളില്‍ നിന്ന് ഫോണ്‍ നീക്കം ചെയ്തു. ഒരു ഇഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുള്ളതായിരുന്നു ഫോണ്‍. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഫോണ്‍ സീല്‍ ചെയ്ത കവറില്‍ ജയില്‍ അധികൃതര്‍ക്ക് ജൂലായ് എട്ടിന് ആശുപത്രി അധികൃതര്‍ കൈമാറി.
