തിരുവനന്തപുരം: പൊങ്കാലയ്ക്ക് ട്രെയിനിലെത്തിയത് ഒരുലക്ഷം യാത്രക്കാർ. വൻ തിരക്കുണ്ടായെങ്കിലും അപകടങ്ങളോ, യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകളോ ഇല്ലാതെ കൈകാര്യം ചെയ്യാൻ കഴിഞ്ഞതായി റെയില്‍വേ അറിയിച്ചു.പൊങ്കാലത്തിരക്ക് പരിഗണിച്ച് തമ്പാനൂരിലെ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വിപുലമായ ഒരുക്കങ്ങളാണ് റെയില്‍വേ നടത്തിയത്.
വിശാലമായ പന്തലിട്ട് ടിക്കറ്റ് കൗണ്ടറുകൾ
പവർ ഹൗസ് റോഡിലെ രണ്ടാം കവാടത്തിന് മുന്നില്‍ വിശാലമായ പന്തലിട്ട് അവിടെ അധിക ടിക്കറ്റ് കൗണ്ടറുകളും ഏർപ്പെടുത്തി.അതിനാല്‍ ടിക്കറ്റെടുക്കാനുള്ള തിരക്കും അപകടങ്ങളും ഒഴിവാക്കി.തിരുവനന്തപുരത്തുനിന്ന് തെക്കോട്ട്നാഗർകോവില്‍, പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഒന്നാം നമ്പർ പ്ളാറ്റ് ഫോം പൂർണമായി വിട്ടുനല്‍കി.
കൊല്ലം, വർക്കല,ചിറയിൻകീഴ്,കഴക്കൂട്ടം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ളവർക്കായി നാല് പ്ലാറ്റ് ഫോമുകൾ
രണ്ട്,മൂന്ന്,നാല്,അഞ്ച് പ്ളാറ്റ് ഫോമുകള്‍ വടക്കോട്ട് കൊല്ലം, വർക്കല,ചിറയിൻകീഴ്,കഴക്കൂട്ടം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ളവർക്കായി നീക്കിവച്ചു. ഇതുമൂലം ട്രെയിനറിയാതെ യാത്രക്കാർ കറങ്ങിനടന്ന് തിരക്കുണ്ടാക്കുന്നത് ഒഴിവാക്കാനായി. തിരുവനന്തപുരത്തേക്ക് വന്നും പോയുമിരിക്കുന്ന 31 ട്രെയിനുകള്‍ക്കാണ് ഇന്നലെ പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിച്ചത്. എക്‌സ്‌പ്രസ്,സൂപ്പർ ഫാസ്റ്റ് ട്രെയിനുകള്‍ ഉള്‍പ്പെടെ എല്ലാ ട്രെയിനുകള്‍ക്കും പേട്ട,കൊച്ചുവേളി,നേമം,കഴക്കൂട്ടം,ചിറയിൻകീഴ് എന്നിവിടങ്ങളിലെല്ലാം സ്റ്റോപ്പ് അനുവദിച്ചിരുന്നു. വന്ദേഭാരത് ട്രെയിനിനുപോലും കൊച്ചുവേളിയില്‍ നിന്ന് പ്രത്യേക സ്റ്റോപ്പ് നല്‍കി.
സുരക്ഷ സംവിധാനങ്ങളും ഒരുക്കിയിരുന്നു
സുരക്ഷയ്ക്കായി റെയില്‍വേ പൊലീസിനെ കൂടാതെ സംസ്ഥാന പൊലീസിന്റെ സേവനവും വിനിയോഗിച്ചു. കൂടാതെ മെഡിക്കല്‍ സംഘത്തേയും ആംബുലൻസ് സേവനവും റെയില്‍വേ സ്റ്റേഷനുകളില്‍ സജ്ജമാക്കിയിരുന്നു