നവീൻബാബുവിന്‍റെ മരണം : ഭാര്യ കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ഹർജി തീർപ്പാക്കി

.കണ്ണൂർ: എഡിഎം നവീൻബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ സംരക്ഷിക്കണമെന്ന് കാണിച്ച്‌ ഭാര്യ കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ഹർജി തീർപ്പാക്കി. ആരോപണ വിധേയരായ മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി.വി.പ്രശാന്ത്, ജില്ലാ കളക്ടർ അരുണ്‍ കെ. വിജയൻ എന്നിവരുടെ ഫോണ്‍ കോളുകള്‍, ടവർ ലൊക്കേഷൻ, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംരക്ഷിക്കണമെന്ന് കാണിച്ചായിരുന്നു നവീൻബാബുവിന്‍റെ ഭാര്യ മഞ്ജുഷ കോടതിയില്‍ ഹർജി സമർപ്പിച്ചത്.

കുടുംബം ആവശ്യപ്പെട്ടതെല്ലാം പരിഗണിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷനും കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് പോലീസും കോടതിയില്‍ റിപ്പോർട്ട് നല്‍കി. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹർജി തീർപ്പാക്കുന്നതെന്ന് കോടതി അറിയിച്ചു.

നവീനെതിരേ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

പെട്രോള്‍ പമ്പിനുള്ള അനുമതിക്കായി കണ്ണൂർ മുൻ എഡിഎം അന്തരിച്ച നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച്‌ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന സംരംഭകൻ ടി.വി. പ്രശാന്തന്‍റെ വാദം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ഇരിക്കൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.എൻ.എ ഖാദർ നല്‍കിയ അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതു സംബന്ധിച്ച്‌ മറുപടി നല്‍കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →