തിരൂർ : മലയാളത്തിന്റെ സാഹിത്യനായകൻ എം.ടി. വാസുദേവൻനായരടക്കം 48 പേരാണ് ഇക്കുറി തിരൂർ തുഞ്ചൻപറമ്പിൽ കുരുന്നുകളെ ആദ്യക്ഷരം എഴുതിക്കാനെത്തുക.
സാഹിത്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യം തന്നെയാണ് തുഞ്ചൻപറമ്പിലെ എഴുത്തിനിരുത്ത് ചടങ്ങിനെ മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നതും. ഇത്രയേറെ എഴുത്തുകാർ ഒരുമിച്ച് ആദ്യക്ഷരം കുറിക്കുന്ന മറ്റൊരുകേന്ദ്രവും സംസ്ഥാനത്തുണ്ടാകില്ല. രാവിലെ അഞ്ചുമണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് എഴുത്തിനിരുത്ത്.
മുൻപ് മൂന്ന് പാരമ്പര്യ എഴുത്താശാന്മാർ കാഞ്ഞിരത്തറയിലാണ് എഴുത്തിനിരുത്ത് നടത്തിയിരുന്നത്. എം.ടി. തുഞ്ചൻ ട്രസ്റ്റ് ചെയർമാൻ സ്ഥാനമേറ്റശേഷമാണ് വിദ്യാരംഭച്ചടങ്ങുകൾ വിപുലമായത്.




