ശ്രീഹരിക്കോട്ട: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പകലവസാനിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് സ്ലീപിങ് മോഡിലേക്ക് മാറ്റിയ ചന്ദ്രയാൻ-3 ദൗത്യത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമോ എന്നുറപ്പാക്കുന്നതിനുള്ള ശ്രമം ശ്രമം ആരംഭിച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഇസ്റോ -ISRO) അറിയിച്ചു.2023 ഓഗസ്റ്റ് 23 നാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്.സെപ്തംബർ 22 വെള്ളിയാഴ്ച ലാൻഡറിനേയും റോവറിനേയും വീണ്ടും പ്രവർത്തനക്ഷമമാക്കാനായിരുന്നു ഇസ്റോയുടെ പദ്ധതി. ചന്ദ്രനിൽ വീണ്ടും സൂര്യനുദിച്ചതിനെ തുടർന്നായിരുന്നു തീരുമാനം.
എന്നാൽ ആദ്യ ശ്രമത്തിൽ വിക്രമിൽനിന്നോ പ്രഗ്യാനിൽനിന്നോ ഇതുവരെ സിഗ്നലുകൾ ലഭിച്ചിട്ടില്ലെന്നാന്ന് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. ലാൻഡറും റോവറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഇസ്റോ അറിയിച്ചു. ചന്ദ്രനിലെ അന്തരീക്ഷതാപനില മൈനസ് 10 ഡിഗ്രിയ്ക്ക് മുകളിലാകുന്നതോടെയാണ് റീആക്ടിവേഷൻ നടത്തുന്നത്. ഇതോടെ സുപ്രധാന ആശയവിനിമയ സർക്യൂട്ടായ വെയ്ക്-അപ് സർക്യൂട്ട് ആക്ടിവേറ്റാകും.
ലാൻഡറും റോവറും 10 ഭൗമദിനങ്ങൾ കൃത്യമായി പ്രവർത്തിച്ച് ഭൂമിയിലേക്ക് സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. സെപ്റ്റംബർ 2ന് റോവറും സെപ്റ്റംബർ 4ന് ലാൻഡറും സ്ലീപ് മോഡിലേക്ക് പ്രവേശിച്ചു..ചില പ്രത്യേക കാരണങ്ങളാൽ റോവറിനേയും ലാൻഡറിനേയും ഉണർത്താനുള്ള ശ്രമങ്ങൾ വെള്ളിയാഴ്ചയിൽനിന്ന് ശനിയാഴ്ചത്തേക്ക് മാറ്റിയതായി സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നീലേഷ് ദേശായി നേരത്തെ അറിയിച്ചിരുന്നു. സ്ലീപ് മോഡിൽനിന്ന് മാറ്റി വിക്രമിനേയും പ്രഗ്യാനേയും വീണ്ടും പ്രവർത്തനക്ഷമമാക്കാനും റോവറിനെ 300-350 മീറ്റർ ദൂരം മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നതായും എന്നാൽ റോവറിനെ 105 മീറ്റർ ദൂരത്തേക്ക് മാത്രമേ മാറ്റാനേ സാധിച്ചിട്ടുള്ളവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദ്രനിൽനിന്ന് ലഭിച്ച നിർണായകവിവരങ്ങളിൽ ശാസ്ത്രജ്ഞർ കൂടുതൽ പരിശോധന നടത്തിവരികയാണെന്നും ദേശായി അറിയിച്ചു….



