കണ്ണൂർ: മന്ത്രി കെ രാധാകൃഷ്ണൻറെ ജാതി വിവേചനമെന്ന പരാമർശത്തിൽ പ്രതികരണവുമായി ക്ഷേത്രം പൂജാരി സുബ്രമണ്യൻ നമ്പൂതിരി രംഗത്ത്. ശാന്തി ശുദ്ധത്തിൽ അല്ലാതെ ഒരാളെ സ്പർശിക്കില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അത് ആചാരത്തിൻറെ ഭാഗമാണ് .പരിപാടി നിശ്ചയിച്ചത് 4 മണിക്ക് ആയിരുന്നു.എന്നാൽ ചടങ്ങ് തുടങ്ങാൻ വൈകി .പൂജ സമയം ആയതിനാലാണ് വിളക്ക് കൈമാറാൻ സാധിക്കാതിരുന്നതെന്നും സുബ്രമണ്യൻ നമ്പൂതിരി പറഞ്ഞു. .
മന്ത്രിയല്ല മകനായാലും ആ സമയത്ത് അങ്ങനെയെ ചെയ്യൂ .ക്ഷേത്രം ഭരണസമിതിയുടെ നിർദേശപ്രകാരമാണ് വിളക്ക് കൊളുത്തിയത്.ആരെയും കുറവായി കാണുന്നില്ല.മന്ത്രിക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ വിഷമമുണ്ട്.മന്ത്രി പറഞ്ഞത് പോലെ ജാതി വിവേചനം ഉണ്ടായിട്ടില്ല.പൂജ സമയമല്ലായിരുന്നെങ്കിൽ മന്ത്രിയുടെ കൂടെ ഇരിക്കും.വിവാദങ്ങൾ തന്നെയും കുടുംബത്തെയും വേദനിപ്പിച്ചു .മന്ത്രിയുടെ കൂടെ ഫോട്ടോ എടുക്ക്ണം എന്ന് വരെ ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ക്ഷേത്രത്തിനുള്ളിലായിരുന്നില്ല, പുറത്താണ് പരിപാടി നടന്നതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.ദേവപൂജ കഴിയുന്നതുവരെ ആരെയും തൊടില്ലെങ്കിൽ എന്തിനാണ് പൂജാരി പുറത്തിറങ്ങിയത്? അങ്ങനെയെങ്കിൽ മുഴുവൻ ശുദ്ധികലശം നടത്തണ്ടേ? പ്രസംഗം നടത്തിയ ദിവസം രാവിലെ രണ്ട് വാർത്ത വായിച്ചു.ദളിത് വേട്ടയായിരുന്നു അത് .അത് കഴിഞ്ഞ് നടന്ന ഒരു പരിപാടിയിൽ വീണ്ടും കണ്ണൂരിലുണ്ടായ അനുഭവം പറഞ്ഞുവെന്നേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അന്ന് അത് ചർച്ചയായില്ല.ചില സമയങ്ങളാണ് ചർച്ച ഉയർത്തികൊണ്ടു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

