യു.ഡി.എഫ്. മൗനം പാലിക്കുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ആര്‍.എസ്.എസ്.-ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയില്‍ യു.ഡി.എഫ്. മൗനം പാലിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. യു.ഡി.എഫിന്റെ മൗനം മതേതരവാദികളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേരളത്തിലെ പ്രബല മുസ്ലിം സംഘടനകളും പണ്ഡിതനേതൃത്വങ്ങളും ശക്തമായി ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി ചര്‍ച്ചക്കെതിരേ നിലപാടു സ്വീകരിച്ചു. എന്നാല്‍ മുസ്ലിംലീഗ് ഇതിനെതിരേ രംഗത്തുവന്നിട്ടില്ല. യു.ഡി.എഫ്. നേതൃത്വം ഇതിനെതിരേ ഒരു അക്ഷരം മിണ്ടിയിട്ടില്ല. കെ.പി.സി.സി. പ്രസിഡന്റ് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇതുവരെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഈ വിഷയത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമങ്ങള്‍ ശക്തമാകുമ്പോള്‍ അതിനെ ചെറുക്കാനോ ഇല്ലാതാക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന സംഭവംവരെ അടുത്തുണ്ടായി. ഈ സമയത്ത് ആര്‍.എസ്.എസിനെ പോലെ തന്നെ മതരാഷ്ട്രവാദം മുറുകെപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമി ആര്‍.എസ്.എസുമായി ചര്‍ച്ച ചെയ്യുന്ന ഏറ്റവും നാണംകെട്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയത്. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അടച്ചിട്ട മുറിയിലാണ് ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത്. ഒരു ഭാഗത്ത് ആര്‍.എസ്.എസിനെതിരേ ലേഖനമെഴുതുകയും സംസാരിക്കുകയും മറുഭാഗത്ത് തലയില്‍ മുണ്ടിട്ട് ചര്‍ച്ചയ്ക്കു പോകുകയുമാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →