ദില്ലി: സുപ്രീം കോടതി ലൈവ് സംപ്രേഷണത്തിന്റെ വീഡിയോ ക്ലിപ്പുകൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക പങ്ക് വെച്ച് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. ലൈവ് സംപ്രേഷണത്തിനായി പ്രത്യേക സംവിധാനം ആരംഭിച്ചു കഴിഞ്ഞാൽ ലൈവ് വീഡിയോകൾ മാത്രമായിരിക്കും ഉണ്ടാകുക.
മുൻകൂട്ടി അപേക്ഷ നൽകുന്ന അർഹരായവർക്ക് മാത്രമേ അതിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഗവേഷകർ, ഹർജിക്കാർ, അഭിഭാഷകർ എന്നിവർക്കായിരിക്കും ലൈവ് സംപ്രേഷണം കാണാൻ അവസരം നൽകുക എന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.ലൈവ് വീഡിയോകളുടെ പകർപ്പവകാശം സുപ്രീംകോടതിക്കു മാത്രമായിരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് ചൂണ്ടിക്കാട്ടി.
ലൈവ് സംപ്രേഷണത്തിനുള്ള നിയമങ്ങൾ രൂപീകരിക്കുമ്പോൾ ഇന്ദിര ജയ്‌സിംഗിന്റെ നിർദേശങ്ങൾ കൂടി സുപ്രീംകോടതി സെക്രട്ടറി ജനറലിന് നൽകണമെന്ന് ചീഫ് ജസ്റ്റീസ് നിർദേശിച്ചു. മിക്കവാറും ഹൈക്കോടതികൾ ഇപ്പോൾ ലൈവ് സംപ്രേഷണം നടത്തുന്നുണ്ട്. ഇതിനായി ഒരു സ്വന്തം സംവിധാനമൊരുക്കേണ്ടതാണ്. ഇത്രയും വലിയൊരു രാജ്യത്ത് ഇന്റർനെറ്റ് ലഭ്യതയിൽ ഒട്ടേറെ പ്രതിബന്ധങ്ങളുള്ള കാര്യം കൂടി കണക്കിലെടുക്കേണ്ടതാണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു

